വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ മുരളീധരനും പത്മജാ വേണുഗോപാലും തമ്മിൽ തർക്കം . വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടതില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. എന്നാൽ, പാർട്ടി ആവശ്യപ്പെട്ടാൽ വട്ടിയൂർക്കാവിലുൾപ്പെടെ എവിടെയും താൻ മത്സരിക്കുമെന്നാണ് പത്മജ പ്രതികരിച്ചത്.
വട്ടിയൂർക്കാവിലേക്ക് പാർട്ടിയുടെ സാധ്യതാ പട്ടികയിൽ പത്മജയും ഇടംനേടിയിരുന്നു. കെ മുരളീധരൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി സഹോദരിയായ പത്മജയെ രംഗത്തിറക്കുന്നതിന്റെ സാധ്യതകൾ പാർട്ടി ആലോചിക്കുന്നതിനിടെയാണ് പത്മജ മത്സരിക്കേണ്ടതില്ലെന്ന പ്രതികരണവുമായി കെ മുരളീധരൻ രംഗത്തെത്തിയത്.
കുടുംബാധിപത്യമെന്ന വിമർശനമുയർന്നേക്കാമെന്നതാണ് ഇതിന് കാരണമായി മുരളീധരൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കെ മുരളീധരന്റെ വാദം തളളിയ പത്മജ, വട്ടിയൂർക്കാവ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന എവിടെയും പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി. ഇതോടെ സീറ്റിനെ ചൊല്ലിയുള്ള തർക്കം കരുണാകരൻ കുടുംബത്തിൽ തന്നെ മുറുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക