പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ അപ്രത്യക്ഷമായി. കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കുന്നതിനുളള നോട്ട് ഫയലാണ് കാണാതായത്. ഈ നോട്ട് ഫയൽ പരിഗണിച്ചാണ് പാലം കരാർ കമ്പനിക്ക് പണം അനുവദിക്കാൻ മുൻ മന്ത്രി ഇബ്രാംഹിം കുഞ്ഞ് ഉത്തരവിട്ടത്.
പാലാരിവട്ടം കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടൽ തെളിയിക്കുന്ന നിർണായക രേഖയാണ് കാണാതായത്. പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന രേഖ അന്വേഷണം പുരോഗമിക്കവെ അപ്രത്യക്ഷമാകുകയായിരുന്നു. പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച രേഖയാണിത്. ഇത് പരിഗണിച്ചാണ് ഇബ്രാംഹിംകുഞ്ഞ് തുടർനടപടികൾ സ്വീകരിച്ചത്.
പ്രത്യേക വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ ഈ രേഖകളില്ലെന്ന് കണ്ടെത്തിയത്. നോട്ട് ഫയൽ വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് പൊതുമരാമത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. രേഖകൾ നഷ്ടപ്പെട്ടെങ്കിൽ അക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു.
ആർബിഡിസികെയിൽ നിന്നാണ് അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്കാളിത്തം വെളിവാക്കുന്ന ചില രേഖകൾ കിട്ടിയത്. കേസിലെ ഗൂഢാലോചന തെളിയിക്കാൻ സുപ്രധാനമായ രേഖയാണിത്. എട്ടേകാൽ കോടി രൂപയാണ് കരാറേറ്റെടുത്ത ആർഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുൻകൂറായി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക