കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനിടെ തലയില്‍ ഹാമര്വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫീല്‍ ജോണ്സണ് (16) യാത്രയായി. 17 ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഫീല്‍. മൃതദേഹം ചൊവ്വാഴ്ച 10-ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. ശവസംസ്കാരം വൈകുന്നേരം നാല് മണിക്ക്.
ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സന്റെയും ഡാര്‍ളിയുടെയും ഏക മകനാണ്. ഫുട്ബോള്‍ താരമായിരുന്ന കുട്ടി അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ വൊളന്റിയറായിരുന്നു. പാലാ സെന്റ് തോമസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
ഒക്ടോബര്‍ നാലിന് രാവിലെ പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഹാമര്‍, ജാവലിന്‍ മത്സരങ്ങള്‍ സമാന്തരമായി നടക്കുമ്ബോഴാണ് അപകടമുണ്ടായത്. ജാവലിന്‍ മത്സരത്തില്‍ വൊളന്റിയറായിരുന്നു അഫീല്‍. ഒരു മത്സരാര്‍ഥി എറിഞ്ഞ ജാവലിന്‍ എടുത്തുനല്കാന് മൈതാനത്തിലൂടെ പോകുമ്ബോഴാണ് ഹാമര്‍ തലയില്‍ വീണത്.
ഹാമറിന്റെയും ജാവലിന്റെയും ലാന്‍ഡിങ് സോണും സമാന്തരമായിട്ടായിരുന്നു. പൂജയവധിക്കുമുമ്പ് മത്സരം തീര്‍ക്കാനാണ് സംഘാടകര്‍ തിരക്കിട്ട് സമാന്തരമായി മത്സരങ്ങള്‍ നടത്തിയത്. ഇതായിരിക്കാം അപകടകാരണമെന്ന് പാലാ ആര്.ഡി.ഒ. റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടകരമായി മത്സരം നടത്തിയതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കും പോലീസ് സംഘാടകര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക