കൂടത്തായി സിലി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും. വടകര കോസ്റ്റൽ സിഐ ബികെ ഷിജുവിന്റ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക.
സിലി കൊലക്കേസിൽ ആശുപത്രി ജീവനക്കാർ കൈമാറിയ സിലിയുടെ സ്വർണം ഭർത്താവ് ഷാജുവിനെ തിരിച്ചേൽപ്പിച്ചിരുന്നതായി പ്രതി ജോളി ഇന്നലെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എത്ര പവൻ സ്വർണമുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലെന്നും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ജോളിയുടെ സ്വദേശമായ കട്ടപ്പനയിൽ കൊണ്ടുപോയി അടുത്ത ദിവസം തെളിവെടുപ്പ് നടത്തും. ഇതിന് പുറമെ താമരശ്ശേരി ,കൂടത്തായി ,കോടഞ്ചേരി ,ഓമശ്ശേരി എന്നിവിടങ്ങളിലും തെളിവെടുപ്പിന് കൊണ്ടു പോകും.
അതേസമയം, ചോദ്യം ചെയ്യലിൽ സിലിയുടെ കൊലപാതകത്തെക്കുറിച്ചുള്ള നിർണ്ണായക മൊഴിയാണ് ജോളി നൽകിയത്. അന്നേ ദിവസം മണിക്കൂറുകൾക്കുള്ളിൽ മൂന്ന് തവണയാണ് സിലിക്ക് സൈനേഡ് നൽകിയത്.
ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നൽകിയതായി ജോളി പൊലീസിനോട് പറഞ്ഞു. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ മൂന്നര കിലോമീറ്റർ അധികം ചുറ്റി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയത് മരണം ഉറപ്പുവരുത്താനായിരുന്നുവെന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക