ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തിലാണ് വാഹന വിപണി. എല്ലാ നിർമ്മാതാക്കളും തങ്ങളുടെ ശ്രേണിയിലേക്ക് പുതിയ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിച്ച് തുടങ്ങിയിട്ട് കുറച്ചുനാളുകളായി.
പരിസ്ഥിതി മലിനീകരണവും ശബ്ദ മലിനീകരണവും തീര്ത്തുമില്ല എന്നതാണ് ഇ-വെഹിക്കിളുകളുടെ പ്രത്യേകത.
ഫോസിൽ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉൽപ്പന്നങ്ങളുടെ ശക്തമായ പൈതൃകം ഉണ്ടായിരുന്നിട്ടും മിക്കവാറും എല്ലാ പ്രമുഖ വാഹന നിർമ്മാതാക്കളും ഒരു ഇലക്ട്രിക്ക് മോഡലിൽ പ്രവർത്തിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്.
സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ വിപണിയിൽ പരാജയപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനുമായാണ് നിർമ്മാതാക്കൾ ആവശ്യമായ മാറ്റങ്ങൾ സ്വീകരിക്കാൻ ബാധ്യസ്ഥരാകുന്നത്.
ഇലക്ട്രിക്കിലേക്കുള്ള വിപ്ലവകരമായ മാറ്റം അനിവാര്യമാണ്. അതിനാൽ ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക്ക് നിർമ്മാതാക്കളായ റോയൽ എൻഫീൽഡും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. ഇതിനെ സംബന്ധിച്ച സ്ഥിരീകരണം സിഇഒ വിനോദ് ദസാരി അറിയിച്ചു.
അമേരിക്കൻ മോട്ടോർസൈക്കിൾ കമ്പനി വി-ട്വിൻസ് മോഡലുകളെ അവതരിപ്പിച്ചിരുന്ന ഹാർലി ലൈവ്വയർ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
ഇലക്ട്രിക്കിലേക്കുള്ള പരിണാമം അനിവാര്യമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഹാർലി-ഡേവിഡ്സൺ ലൈവ്വയർ അവതരിപ്പിച്ചതാണ്.
അതുപോലെ തന്നെയാണ് രാജ്യത്ത് വലിയ ആരാധകരുള്ള റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ കാര്യവും. ക്ലാസിക്ക്, ഒറിജിനൽ മോഡലുകൾ ഉപയോഗിച്ച് വിപണിയിൽ നല്ലൊരു ഓഹരി നേടാനും കമ്പനിക്ക് സാധിക്കുന്നുണ്ട്.
അതിനാൽ ഒരു ഇലക്ട്രിക്ക് മോഡലിനെ റോയൽ എൻഫീൽഡ് പുറത്തിറക്കുന്നുവെന്ന വാർത്ത ഉപഭോക്താക്കളിൽ ഞെട്ടലും ആശയക്കുഴപ്പവും ഉണ്ടാകാം.
റോയൽ എൻഫീൽഡ് ഇലക്ട്രിക്ക് മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം ആരംഭിച്ചതായാണ് വിനോദ് ദസാരി വെളിപ്പെടുത്തിയത്. ഈ വർഷം കമ്പനിയുടെ വിൽപ്പന അളവ് കുറവാണെങ്കിലും വരും വർഷങ്ങളിൽ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ മൂലധനം കമ്പനി നിക്ഷേപിച്ചിട്ടുണ്ടെന്നും, ഇലക്ട്രിക്ക് ബൈക്കുകൾ ഉൾപ്പെടുന്ന പുതിയ ഉൽപ്പന്നങ്ങളുടെ വികസനത്തിനായി ഈ തുക ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 2019 ഏപ്രിലിൽ റോയൽ എൻഫീൽഡ് 700 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഈ തുക പുതിയ പ്ലാറ്റ്ഫോമുകളുടെയും ഉൽപ്പന്നങ്ങളുടെയും വികസനത്തിനായി ഉപയോഗിക്കേണ്ടതായിരുന്നു. എന്നാൽ ടെക്നോളജി സെന്ററിന്റെ നിർമാണവും തമിഴ്നാട്ടിലെ വല്ലം വടഗൽ പ്ലാന്റിന്റെ രണ്ടാം ഘട്ടവും പൂർത്തിയാക്കാനും കമ്പനി ഈ തുക ഉപയോഗിക്കുകയായിരുന്നു.
ഈ സാമ്പത്തിക വർഷം റോയൽ എൻഫീൽഡ് 9.5 ലക്ഷം യൂണിറ്റ് ഉത്പാദന പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒക്ടോബർ മാസം വരെ വാഹന വിപണിയെ ബാധിച്ച സാമ്പത്തിക മാന്ദ്യം മൂലം വോളിയം വെറും 4,22,142 യൂണിറ്റായി ചുരുങ്ങിയിരുന്നു. 2018-19 സാമ്പത്തിക വർഷത്തിലെ 8,22,724 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിക്ക് വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
എങ്കിലും വിപണിയിൽ വ്യക്തമായ മേൽകൈയുള്ള എൻഫീൽഡ് ബ്രാൻഡിന്റെ ഇലക്ട്രിക്കിലേക്കുള്ള ചുവടുവെയ്പ്പ് ഏറെ ശ്രദ്ധേയമാണ്. ഉടൻ ഇവി മോഡലിനെ വിപണിയിൽ എത്തിക്കില്ലെങ്കിലും 2022-ഓടെ പുതിയ ഇലക്ട്രിക്ക് വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക