പൗരത്വനിയമം, ദേശീയ പൗരത്വരജിസ്റ്റര്‍ എന്നിവയ്ക്കെതിരേ ഒരുവിഭാഗം ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി.
എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി., കേരളാ മുസ്ലിം യുവജന ഫെഡറേഷന്, സോളിഡാരിറ്റി, എസ്.ഐ.ഒ., ജനകീയ മനുഷ്യാവകാശപ്രസ്ഥാനം, പോരാട്ടം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്തയോഗ തീരുമാനമാണെന്നമട്ടിലാണ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിക്കുന്നത്.
ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴുദിവസം മുൻപ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. നിലവില്‍ ഈ സംഘടനകളൊന്നും ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനംചെയ്ത് നോട്ടീസ് നല്‍കിയിട്ടില്ല.
ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താല്‍ ഇതിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കും. അവരുടെ പേരില്‍ നിയമനടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ചൊവ്വാഴ്ച നടക്കുന്ന നഗരസഭാ, പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ പൊതുജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സംസൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
അതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുകൂടി നേതാക്കള്‍ ഉത്തരവാദികളായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക