ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്ന ജെ.എന്‍.യു.വില്‍ വാട്സാപ്പ് പരീക്ഷയ്ക്ക് നീക്കം. പരീക്ഷകള്‍ കൃത്യ സമയത്ത് നടത്തണമെന്ന ന്യായം പറഞ്ഞാണ് അധികൃതരുടെ നടപടി. സെമസ്റ്റര്‍ പരീക്ഷ വിദ്യാര്‍ത്ഥി കൂട്ടത്തോടെ ബഹിഷ്കരിച്ചിരിക്കേ അധികൃതരുടെ പുതിയ പരീക്ഷാരീതിക്കെതിരേ ജെ.എന്‍.യു. ടീച്ചേഴ്സ്അസോസിയേഷന്‍ രംഗത്തെത്തി.
വിദ്യാര്‍ഥിസമരത്തെത്തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ രീതി. തിങ്കളാഴ്ചയാണ് സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയത്. സെമസ്റ്റര്‍ പരീക്ഷ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അയച്ചുതരുന്ന ചോദ്യങ്ങള്‍ക്ക് ഇ-മെയിലിലോ വാട്സാപ്പിലോ ഉത്തരം നല്കിയാല് മതിയെന്നും ഡീന്‍ അറിയിച്ചു. പേപ്പറില്‍ എഴുതി അതിന്റെ പകര്‍പ്പ് വാട്സാപ്പില്‍ ഉത്തരവാദപ്പെട്ട അധ്യാപകര്‍ക്ക് അയച്ചു കൊടുത്താല്‍ മതി. ഇ-മെയിലായും നേരിട്ടും ഉത്തരക്കടലാസുകള്‍ സമര്‍പ്പിക്കാമെന്നും ഡീന്‍ പ്രൊഫ. അശ്വിനി കെ. മൊഹാപത്ര അറിയിച്ചു.
ജെ.എന്‍.യു.വിലെ മറ്റുരണ്ടു സ്കൂളുകള്‍കൂടി ഇങ്ങനെയൊരു അറിയിപ്പു നല്‍കിയതായാണ് വിവരം. എന്നാല്‍, നിലവിലെ പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റംവരുത്താന്‍ ഡീനുകള്‍ക്ക് അധികാരമില്ലെന്ന് ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഡി.കെ. ലോബിയാല്‍,സെക്രട്ടറി സുരജിത് മജുംദാര്‍ എന്നിവര്‍ പറഞ്ഞു. പരീക്ഷകള്‍ നിശ്ചിത വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്നതാണ്. ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തേണ്ട പരീക്ഷകളെ ഈ രീതിയില്‍ അട്ടിമറിക്കാന്‍ പാടില്ല. ജെ.എന്‍.യു.വിലെ അന്തരീക്ഷം സുഗമമാക്കി പരീക്ഷ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കേണ്ടതെന്നും ടീച്ചേഴ്സ്അസോസിയേഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ എഴുതിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ഭീഷണിയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. ഹോസ്റ്റല്‍ ഫീസ് വര്ധനപിന്വലിക്കാതെ പരീക്ഷ എഴുതില്ലെന്ന നിലപാടിലാണ് ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക