ഡല്‍ഹി: പൊതുമേഖലാസ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ളശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് ഒരു വിഭാഗം എയര്‍ ഇന്ത്യ യൂണിയന്റെ കത്ത്. ഓഹരികള്‍ സ്വകാര്യ കമ്പനിക്ക് വിറ്റഴിക്കുന്നതിന്പകരം എല്‍&ടി, ഐടിസി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെബോര്ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ അഭിമാനമായി കരുതിയിരുന്ന ഒന്നാണ് എയര്‍ ഇന്ത്യ. ഒരു കാലത്ത് ‘പൊന്നു’പോലെ കരുതിയിരുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നത് പൊതുജനങ്ങള്‍ക്കേല്‍ക്കുന്ന ആഘാതമാവും. കഴിഞ്ഞ മൂന്ന് വര്‍ഷമായി എയര്‍ ഇന്ത്യയ്ക്ക് പ്രവര്‍ത്തനലാഭമുണ്ട്. എന്നാല്‍ 4000 കോടിയോളം രൂപ വാര്‍ഷിക ചെലവുള്ളതിനാല്‍ ലോണുകള്‍ തിരിച്ചടയ്ക്കുന്നത് പ്രധാനവെല്ലുവിളിയായി മാറി. അതിനാല്‍ കടങ്ങള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും എയര്‍ ഇന്ത്യയെ നയിക്കുന്നതിന് ഒരു പ്രൊഫണഷല്‍ മാനേജ്മെന്റ്സംവിധാനം നടപ്പിലാക്കണമെന്നും കത്തില്‍ യൂണിയന് ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്, ഓള് ഇന്ത്യ കാബിന് ക്രൂ അസോസിയേഷന്, ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് തുടങ്ങിയ സംഘടനകളുള്‍പ്പെടെ ആറോളംയൂണിയനുകളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി, ഏവിയേഷന്‍ സെക്രട്ടറി പിഎസ് കരോള, എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹനി എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് നേരത്തെ വ്യക്തമാക്കിയിരുന്നു. 58,000 കോടിക്കടുത്തുള്ള ബാധ്യതകളാണ് നിലവില്‍ എയര്‍ഇന്ത്യയ്ക്കുള്ളത്. സ്വകാര്യവത്കരിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക