രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊലീസ് സംരക്ഷണമില്ലാതെ സര്‍വകലാശാലകളിലേക്ക് പോകാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു.
“ഞാന്‍ മോദിയെ വെല്ലുവിളിക്കുന്നു, പൊലീസ് അകമ്പടിയില്ലാതെ ഏത് സര്‍വകലാശാലയിലും പോകാം. അവിടെ ചെന്ന് വിദ്യാര്‍ഥികളോട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്ത് ചെയ്തുവെന്നും എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയൂ”, എന്നാണ് രാഹുല്‍ പറഞ്ഞത്.
സര്‍വകലാശാലകളിലെ യുവജനങ്ങളോട് സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പറയണം. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള യുവാക്കളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം മോദി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. യുവാക്കളുടെ ശബ്ദം യുക്തിസഹമാണ്. അത് കേള്‍ക്കുക തന്നെ വേണമെന്നും രാഹുല്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടര്‍പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. 20 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. എൻ.സി.പി നേതാവ് ശരദ് പവാർ, ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, ജെ.എം.എം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ, എല്‍.ജെ.ഡി നേതാവ് ശരദ് യാദവ്, രാഷ്ട്രീയ ലോക് സമത പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, നാഷണൽ കോൺഫറൻസ് നേതാവ് ഹസ്നൈന് മസൂദി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ബി.എസ്.പി, ടി.എം.സി, ആം ആദ്മി പാർട്ടി, ഡി.എം.കെ, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും സംബന്ധിച്ച് മോദിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണ്. പ്രതിഷേധങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്താനാണ് നോക്കുന്നത്. ജനങ്ങൾക്ക് സുരക്ഷ നൽകാനും ഭരണം നടത്താനുമുള്ള മോദി-ഷാ സർക്കാരിന്റെ കഴിവില്ലായ്മ പൂർണ്ണമായും തുറന്നുകാട്ടുന്നതാണ് നിലവിലെ സ്ഥിതിഗതികളെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക