ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും വാദം കേള്‍ക്കില്ലെന്നു സുപ്രീം കോടതി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങള്‍ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, വിശാല ബെഞ്ചിലേക്കു വിഷയം വിട്ടതിനെ ചോദ്യം ചെയ്ത് അഭിഭാഷക ഇന്ദിരാ ജെയ്സിങ് വാദിച്ചു.പുനഃപരിശോധനാ ഹർജികളിൽ ഭൂരിപക്ഷ വിധി തെറ്റെന്നു പ്രഖ്യാപിക്കണം.
എന്തിനാണ് ഒൻപതംഗ ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ല. ശിരൂർ മഠം കേസ് ഏഴംഗ ബെഞ്ച് പരിഗണിച്ചതിനാലാണ് ശബരിമല വിഷയം ഒൻപതംഗ ബെഞ്ചിലേക്ക് വിട്ടത്.
വാദത്തിന്റെ വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതിനുശേഷം മൂന്നോ നാലോ ദിവസത്തിനകം വാദം തുടങ്ങും. ചോദ്യങ്ങൾ പുനഃക്രമീകരിക്കാൻ ജനുവരി 17ന് സോളിസിറ്റർ ജനറലോട് വിവിധ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകരുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ടു.
ദാവൂദി ബോറ വിഭാഗത്തെ ബാധിക്കുന്ന ഹർജികൾ, പാർസി സത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, മുസ്ലിം സ്ത്രീകളുടെ ഹർജികൾ എന്നിവയിലും വാദം കേൾക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ഈ കാര്യങ്ങളിൽ ആവശ്യം വരുമ്പോൾ വാദം കേൾക്കാമെന്ന് തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് മറുപടി നൽകി. വാദം നടത്താൻ കൂടുതൽ സമയം വേണമെന്ന് അഭിഷേക് മനു സ്വിങ്വി ആവശ്യപ്പെട്ടു. പുതിയ ആരെയും കക്ഷി ചേർക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴു ചോദ്യങ്ങളിലാണു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ വിശാല ബെഞ്ച് വാദം കേള്‍ക്കുക.
ഒൻപതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തീരുമാനമെടുക്കുക. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പൊതുവായ നിയമപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നത്.
ഈ ചോദ്യങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കാനും അതുവരെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണനയില്‍ നിലനിര്‍ത്താനും മുൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധിയിലൂടെ ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിലിവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തില്‍ ഒൻപതംഗ ബെഞ്ച് രൂപീകരിച്ചത്. ഈ ബെഞ്ച് ആദ്യമായാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക