സംസ്ഥാന സർക്കാരുമായുള്ള പോര് രൂക്ഷമാക്കി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണ്ണർ വിസമ്മതം അറിയിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രമേയം പോലെ ഇതും നിയമസഭയിൽ കൊണ്ട് വന്ന് പാസാക്കിക്കൂടെയെന്ന് തദ്ദേശമന്ത്രി എ.സി മൊയ്തീനോട് ഗവർണർ നേരിട്ട് ചോദിച്ചു. ഗവർണർ എന്ത് കൊണ്ടാണ് ഇത്തരത്തിൽ പറഞ്ഞതെന്ന് അറിയില്ലെന്ന് എ.സി മൊയ്തീൻ പ്രതികരിച്ചു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡുകൾ വർധിപ്പിക്കാൻ തീരുമാനമെടുത്ത് സർക്കാർ അയച്ച ഓർഡിനൻസിൽ ഒപ്പിടാനാണ് ഗവർണർ വിസമ്മതിച്ചത്. രാവിലെ കൊല്ലത്ത് ഒരു ചടങ്ങിൽ വച്ച് കണ്ട മന്ത്രി എ.സി മൊയ്തീനോട് നേരിട്ട് തന്നെ ഗവർണർ ഇക്കാര്യം അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ചൂണ്ടിക്കാണിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. പ്രമേയം പാസാക്കിയത് പോലെ ഇതും നിയമസഭയിൽ കൊണ്ട് വന്ന് നിയമമാക്കിക്കൂടെയെന്ന പരിഹാസവും ഗവർണർ നടത്തിയതായാണ് വിവരം. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷവും ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
ഗവർണറുടെ ഇടപെടലോടെ വാർഡ് വിഭജനം പ്രതിസന്ധിയിലായി. ഗവർണർ ഓർഡിനൻസ് തിരിച്ചയച്ചിരുന്നെങ്കിൽ വീണ്ടും മന്ത്രിസഭ പരിഗണിച്ച് ഗവർണർക്ക് അയക്കുകയോ നിയമസഭ ആരംഭിക്കുമ്പോൾ ബിൽ അവതരിപ്പിക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ വിസമ്മതം അറിയിച്ചിരിക്കുന്നതാണ് സർക്കാരിന് മുന്നിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഗവർണറുടെ നടപടിയെ ചോദ്യം ചെയ്യുന്നില്ലെന്നായിരുന്നു മന്ത്രി എ.സി മൊയ്തീന്റെ പ്രതികരണം. അതേസമയം ഓർഡിനൻസിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക