വയനാട് ജില്ലയിലെ കേണിച്ചിറയിൽ ആദിവാസി യുവാവിനെ മൂന്ന് വര്‍ഷം മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസില്‍ രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തോട്ടം ഉടമയുടെ ജോലിക്കാരനായ മണി എന്ന ആദിവാസി യുവാവിനെ കൂലി സംബന്ധിച്ച തര്‍ക്കത്തിനൊടുവിൽ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കേണിച്ചിറ അതിരാറ്റ്പടി പണിയ കോളനിയിലെ മണിയെ 2016 ഏപ്രില്‍ നാലിനാണ് സമീപത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഫ്യൂറഡാൻ കീടന്നാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഈ നീക്കം. തങ്കപ്പന്, സുരേഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ ചെയ്തത്. തങ്കപ്പന്റെ വീട്ടിൽ ജോലിക്കെത്തിയ മണിക്ക് കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ്പി എ ശ്രീനിവാസ് പറഞ്ഞു.
പ്രതികൾ മണിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തോട്ടത്തില്‍ കൊണ്ടുപോയി കിടത്തി. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായി മൃതദേഹത്തിന് സമീപം വിഷക്കുപ്പിവെക്കുകയും ചെയ്തു.
അസ്വാഭാവിക മരണമായി കണക്കാക്കി കേണിച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പുരോഗതിയില്ലാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2018ല്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും കഴിഞ്ഞ ദിവസം പ്രതികളിലേക്ക് അന്വേഷണം എത്തുകയും ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക