രാജ്യത്ത് ഫാസ്ടാഗ് നിര്ബന്ധിക്കമായിതോടെ ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ സൈബര്‍ സുരക്ഷാ വിദഗ്ധനായ യുവാവിന് അമ്പതിനായിരം രൂപ നഷ്ടമായി. ബാങ്കിന്റെ ഹെല്പ് ഡെസ്കില്നിന്നാണെന്ന വ്യാജേന ഫോണ്‍വിളിച്ച് യുപിഐ നമ്പരും ഒടിപിയും കൈക്കലാക്കിയാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ഹെന്നൂര്‍ പോലീസ് കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ബനസ്വാഡി സ്വദേശിയായ യുവാവ് ജനുവരി 11-നാണ് തന്റെ ഫാസ്ടാഗ് റീച്ചാര്‍ജുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്കിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പരാതി ഉന്നയിച്ചത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാരന് പരാതിക്ക് മറുപടി നല്‍കുകയും ഫോണ്‍ നമ്പരുകളടക്കം ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് എല്ലാവിവരങ്ങളും കൈമാറി. പിന്നീട് ജനുവരി 13-നാണ് ബാങ്കിന്റെ ഹെല്പ്ഡെസ്കില്നിന്നാണെന്ന് അറിയിച്ച് ഫോണ്‍ വിളിവന്നത്.
ബാങ്കിന്റെ ഫാസ്ടാഗ് ഫോമിന്റെ ലിങ്ക് എസ്എംഎസ് അയക്കാമെന്നും അത് പൂരിപ്പിച്ചുനല്കണമെന്നും വിളിച്ചയാള്‍ പറഞ്ഞു. നേരത്തെ പരാതി ഉന്നയിച്ചതിനാല്‍ ഫോണ്‍ വിളിയില്‍ യുവാവിനും സംശയം തോന്നിയില്ല. ഇതനുസരിച്ച് പേരും മൊബൈല്‍ നമ്പരും യുപിഐ പിന്‍നമ്പരും ലിങ്ക് തുറന്ന് രേഖപ്പെടുത്തി. തൊട്ടുപിന്നാലെ ഫോണില്‍ ലഭിച്ച ഒടിപിയും അയക്കാന്‍ ആവശ്യപ്പെട്ടു. ഒടിപി നല്കി നിമിഷങ്ങള്‍ക്കകം യുവാവിന്റെ യുപിഐ നമ്പരുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍നിന്ന് അയ്യായിരം രൂപ നഷ്ടമായി. തട്ടിപ്പാണെന്ന് മനസിലായതോടെ ഉടന്‍തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും എട്ടുമിനിറ്റിനുള്ളില്‍ അമ്പതിനായിരം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ഇതിനിടെ ഏകദേശം മുപ്പതിനായിരം രൂപ തന്റെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിനാല്‍ ആ പണം നഷ്ടമായില്ല.
സംഭവത്തില്‍ സൈബര്‍ സുരക്ഷ വിദഗ്ധനായ യുവാവ് സ്വന്തംനിലയില്‍ അന്വേഷണം നടത്തിയപ്പോള്‍ ബംഗാളില്‍നിന്നാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഹെന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക