പന്തീരാങ്കാവ് യു.എ.പി.എ കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും, താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ചട്ടം പാലിച്ചല്ല. അലനും താഹക്കുമെതിരെ തെളിവുണ്ടങ്കിൽ മുഖ്യമന്ത്രി പുറത്ത് വിടട്ടെ. രാഷ്ട്രിയ മുതലെടുപ്പല്ല യു.ഡി.എഫിന്റെ ലക്ഷ്യം, മനുഷ്യാവകാശ പ്രശ്നമായതിനാലാണ് യു.ഡി.എഫ് ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ ജയിലില്‍ കഴിയുന്ന ത്വാഹയുടെയും അലന്റെയും വീടുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പ്രാദേശിക സി.പി.എം നേതാക്കൾ ഒപ്പമുണ്ടെന്ന് താഹയുടെ സഹോദരന് ഇജാസ് ചെന്നിത്തലയോട് പറഞ്ഞു.
കേസില്‍ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിക്ഷ ഉപനേതാവ് എം.കെ മുനീർ നേരത്തെ പറഞ്ഞിരുന്നു. അലന്റെയും താഹയുടെയും വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം. ഇരുവരുടെയും ബന്ധുക്കളെ കണ്ട് യു.ഡി.എഫിന്റെ പിന്തുണ മുനീര്‍ അറിയിച്ചു.
അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയും പി.ജയരാജനും. ആശയം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് ആര്‍ക്കെതിരെയും കേസ്സെടുക്കാന്‍ കഴിയില്ല. എന്താണ് യു.എ.പി.എ ചുമത്താൻ കാരണമെന്ന് മുഖ്യമന്തി വ്യക്തമാക്കണം. കേസിന് പിന്നില്‍ എന്തോ ഒളിഞ്ഞിരുപ്പുണ്ടെന്നും ആ സാഹചര്യത്തിലാണ് യു.ഡി.എഫ് ഇടപ്പെടുന്നതെന്നും എം.കെ മുനീര്‍ പറഞ്ഞു.
അതിനിടെ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നൽകിയ അപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചി എന്‍.ഐ.എ കോടതിയാണ് വിധി പറയുക. എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടന്നും 5 ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് എന്‍.ഐ.എയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക