പി എഫ് വിഹിതം അടയ്ക്കുന്നതില്‍ ചില വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പുരോഗമിക്കുന്നു. വനിതാ ജീവനക്കാര്‍ക്കും ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍ക്കുമാണ് പി എഫ് വിഹിതം അടയ്ക്കുന്നതില്‍ ഇളവ് നല്കാന് ആലോചിക്കുന്നത്.
രണ്ട് മുതല്‍ മൂന്ന് വരെ ശതമാനമാണ് ഇളവ് അനുവദിക്കാന്‍ സാധ്യത. ഇതുകൂടാതെ 25-35 പ്രായ പരിധിക്കകത്തുള്ള ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്കും ഈ ആനുകൂല്യം ലഭിച്ചേക്കും.
ഇതിനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും വിഹിതം കുറയ്ക്കില്ല. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ്.
വിരമിക്കുമ്പോള്‍ സാമൂഹ്യ സുരക്ഷ വേണ്ടതാണ്. എന്നാല്‍ ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പണം കൂടുതലും വേണ്ടത് വിവാഹം, ഭവനം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ്.
പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ പലരേയും വരിഞ്ഞ് മുറുക്കുകയും വലിയ പലിശയ്ക്ക് പുറത്ത് നിന്ന് കടം വാങ്ങേണ്ട അവസ്ഥ വരികയും ചെയ്യും. ഇതിന് പരിഹാരമായിട്ടാണ് പുതിയ നടപടികള്‍.
നിലവില്‍ ഇപിഎഫ്ഒ ചട്ടമനുസരിച്ച് അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇത്. ഇതേ തുക തൊഴില്‍ ദാതാവും വിഹിതമായി നല്‍കണം. ഇതിലാണ് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ കുറവ് വരുത്താന്‍ ഉദേശിക്കുന്നത്.
നിലവില്‍ ജീവനക്കാരന്റെ പരമാവധി വിഹിതം 15,000 രൂപയാണ്. ഇതില്‍ 8.33 ശതമാനം ഇ പി എഫിലേക്കാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക