തിരുവനന്തപുരം: നേതാക്കളുടെ പരസ്യ പ്രസ്താവന അനുവദിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ഭാരവാഹികളെ തിരഞ്ഞെടുത്ത രീതിയെയും പാർട്ടിയുടെ പ്രവർത്തന ശൈലിയെയും വിമർശിച്ച കെ.മുരളീധരനുള്ള വിമർശനം കൂടിയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന.
മാധ്യമങ്ങൾക്കു മുന്നിൽ എന്തും വിളിച്ചു പറയാമെന്നു നേതാക്കൾ കരുതരുതെന്നു മുല്ലപ്പള്ളി പറഞ്ഞു. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ ശോഭ കെടുത്തും. സമൂഹമാധ്യമങ്ങൾ വഴി നേതാക്കളെ വിമർശിക്കുന്നത് ശരിയല്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികൾ മികച്ച പ്രവർത്തനം കാഴ്ച വച്ചവരാണ്.
അർഹതയുള്ളവരാണ് ഭാരവാഹികളായത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ പ്രവർത്തകർ കഠിനാധ്വാനം ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പരസ്യ പ്രസ്താവന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വിമർശനങ്ങൾ പാർട്ടിവേദിയിലാണ് പറയേണ്ടത്.
പുതിയ കെപിസിസി ഭാരവാഹികളെല്ലാം യോഗ്യരാണ്. കഴിവുള്ളവരെയാണ് നേതൃത്വം തിരഞ്ഞെടുത്തത്. കെപിസിസി ഭാരവാഹിയായി തിരഞ്ഞെടുത്ത മോഹൻ ശങ്കറിനെതിരായി കെ.മുരളീധരൻ നടത്തിയ പ്രസ്താവനകളെയും കെ.സി. വേണുഗോപാൽ വിമർശിച്ചു.
കെപിസിസി വൈസ് പ്രസിഡന്റായ മോഹൻ ശങ്കർ ആർ.ശങ്കറിന്റെ മകനാണെന്നും അദ്ദേഹം എന്നും കോൺഗ്രസിനൊപ്പം നിന്ന ആളാണെന്നും വേണുഗോപാൽ പറഞ്ഞു.
കെപിസിസി ഭാരവാഹിപ്പട്ടികയിൽ ബിജെപിക്കാരെ ഉൾപ്പെടുത്തിയതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കാരെ ഉൾപ്പെടുത്തുകയാണെങ്കിൽ ഒരുവട്ടം കൂടി പ്രതിപക്ഷത്തിരിക്കാം എന്നായിരുന്നു കെ.മുരളീധരന്റെ വിമർശനം.
2006 ൽ ബിജെപി സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പിന്നീട് കോൺഗ്രസിലേക്കു തിരിച്ചുവരികയും ചെയ്ത മോഹൻ ശങ്കറെ ലക്ഷ്യമിട്ടായിരുന്നു മുരളീധരന്റെ വിമർശനം.
ആർ.ശങ്കറിന്റെ മകനെ ഭാരവാഹിയാക്കുന്നതിൽ അഭിമാനമുണ്ടെന്നും എതിർപ്പുള്ളവർ പാർട്ടിയിൽ പറയണമെന്നുമായിരുന്നു ഇതിനോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്.
ഇടതു മുന്നണിയുടെ മനുഷ്യ ശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തതിനെ ഗൗരവത്തോടെ കാണണമെന്നു വിമർശിച്ച മുരളീധരൻ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. മുൻ പ്രസിഡന്റിനെ ക്ഷണിക്കണോ എന്നു തീരുമാനിക്കുന്നത് കെപിസിസി പ്രസിഡന്റാണെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
ഭാരവാഹികളായവരെല്ലാം കഴിവുള്ളവരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അവരുടെ പ്രവർത്തനം പാർട്ടിക്കു മുതൽക്കൂട്ടാണ്. എല്ലാവരും കൂട്ടായി പ്രവർത്തിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കെ.മുരളീധരന്റെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
ഭാരവാഹികളുടെ ചുമതലകൾ വിഭജിച്ചു നൽകുകയും പൗരത്വനിയമത്തിലെ സമരപരിപാടികളുമാണ് യോഗത്തിന്റെ അജൻഡ. ഒരാൾക്ക് ഒരു പദവി എന്നതു നടപ്പിലാക്കിയാണ് കെപിസിസി ഭാരവാഹികളുടെ പട്ടിക രണ്ടു ദിവസം മുന്പ് ഹൈക്കമാന്ഡ് പ്രഖ്യാപിച്ചത്.
ട്രഷറർ, 12 വൈസ് പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ എന്നിവരുൾപ്പെട്ടതാണ് പട്ടിക.
https://youtu.be/3wQf2xFLAic
പ്രതികരിക്കാൻ ഇവിടെ എഴുതുക