പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലൂടെ ലോകശ്രദ്ധ നേടിയ ദല്‍ഹി ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് തോക്കുമായി വന്നയാളെ സമരക്കാര്‍ കീഴ്പ്പെടുത്തി. ഷഹീന് ബാഗിലെത്തിയ രണ്ട് പേര് പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഭീഷണികളോടെ വരികയും സംഘത്തിലൊരാള്‍ പിസ്റ്റല്‍ ഉയര്‍ത്തുകയും സമരം അവസാനിപ്പിച്ച് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സമരം അവസാനിപ്പിച്ച് ഒഴിഞ്ഞു പോയില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ പിന്നീട് സമരക്കാര്‍ കൂട്ടം കൂടി കീഴ്പ്പെടുത്തുകയായിരുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായ സമരക്കാരെ തോക്കുമായി നേരിട്ട വ്യക്തിക്ക് പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും സമരം സംഘടിപ്പിക്കുന്ന സ്റ്റേജിന് സമീപം 3 മണിക്ക് തന്നെ നിലയുറപ്പിച്ചിരുന്നതായും സമരത്തിലേര്‍പ്പെട്ട പ്രദേശവാസിയായ സയ്യിദ് തസീര്‍ അഹമ്മദ് ഇന്ത്യാ ടുഡേ-യോട് പറഞ്ഞു. ആയുധങ്ങളോടെ സംഘര്‍ഷാവസ്ഥക്ക് ശ്രമിച്ച വ്യക്തിയെ പ്രതിഷേധക്കാര്‍ കീഴ്പ്പെടുത്തുകയും തോക്ക് തട്ടിപറിക്കുകയുമായിരുന്നുവെന്ന് തസീര്‍ അഹമ്മദ് പറഞ്ഞു. തോക്കുമായി സംഘര്‍ഷാവസ്ഥക്ക് ശ്രമിച്ചയാളെ കീഴ്പ്പെടുത്തുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
അതെ സമയം സംഭവത്തില്‍ പരാതികളുമായി ആരും തന്നെ തങ്ങളെ സമീപിച്ചില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. ആയുധങ്ങളുമായി വന്ന വ്യക്തി പോലും പൊലീസിനെ സമീപിച്ചിട്ടില്ലായെന്ന് പറഞ്ഞ ദല്‍ഹി പൊലീസ്, ഉയര്‍ത്തിയ പിസ്റ്റല്‍ ലൈസന്‍സുള്ളതാണെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക