നോവൽ കൊറോണ വൈറസ്, കേരളത്തിൽ ഇന്നലെ വരെ 806 പേർ നിരീക്ഷണത്തിൽ, അതിൽ 20 പേരുടെ ലാബ് പരിശോധനകൾ നടത്തി. അതിൽ ഒരാളുടെ റിസൾട്ട് പോസിറ്റീവ്.
ചൈനയിലെ വുഹാനിൽ നിന്നുള്ള ഒരു വിദ്യാർഥിനിയാണ്. ആൾ ഇപ്പോൾ തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ ആണ്.
ഭയവും വിഭ്രാന്തിയും ആശങ്കയും ആവശ്യമില്ല. പക്ഷേ ജാഗ്രത പുലർത്തുകയും വേണം. നിപ്പ കാലഘട്ടത്തിൽ എന്തായിരുന്നോ നമ്മൾ ചെയ്തത്, അതുതന്നെ.
നിലവിലെ സാഹചര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് വൈറസ് ബാധയുള്ള ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരരുത് എന്നതാണ്.
അതിന് ഏറ്റവും പ്രധാനപ്പെട്ടത് വൈറസ് ബാധയുള്ള എല്ലാവരെയും കണ്ടെത്തുക എന്നതാണ്. അങ്ങനെ ഉള്ള ഒരാൾപോലും നിരീക്ഷണത്തിൽ അല്ലാതെ ഇരിക്കാൻ പാടില്ല.
അതുകൊണ്ട് നിലവിൽ രോഗ ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ എല്ലാവരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. അതിൽ ഉപേക്ഷ വിചാരിക്കരുത്.
ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, കംബോഡിയ, തായ്ലൻഡ്, നേപ്പാൾ, ശ്രീലങ്ക, യുഎസ്എ, കാനഡ, ഫ്രാൻസ്, ജർമനി, യുഎഇ എന്നീ രാജ്യങ്ങളിലാണ് നിലവിൽ കൊറോണ വൈറസ് സാനിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ആകെ 6065 കേസുകൾ. ഏറ്റവും കൂടുതൽ ചൈനയിൽ. 5997 എണ്ണം, 132 മരണങ്ങൾ.
എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാൽ പോരെ എന്നൊരു സംശയം തോന്നാം. അങ്ങനെയല്ല, ചൈനയിൽ നിന്നും കേരളത്തിൽ എത്തുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
കാരണം രോഗമില്ലാത്ത അവസ്ഥയിൽ പോലും രോഗം പകരാൻ സാധ്യതയുണ്ട് എന്നതുതന്നെ.
വൈകാതെതന്നെ കേരളത്തിലെ എയർപോർട്ടുകളിൽ നിരീക്ഷണ സംവിധാനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവിൽ ഹോമിയോയ്ക്ക് എന്നല്ല ഒരു വിഭാഗത്തിലും പ്രതിരോധമരുന്നുകൾ കണ്ടെത്തിയിട്ടില്ല. ആയുഷ് വകുപ്പ് എന്തൊക്കെ ക്ലെയിം ചെയ്താലും നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം.
നിങ്ങളുടെ ജീവൻ വിലയേറിയതാണ്. ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്ന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക.
ഇതിനിടയിൽ ദയവ് ചെയ്ത് വ്യാജ സന്ദേശങ്ങൾ പരത്തി കൊണ്ട് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കരുത്. ചൈനീസ് ഉൽപന്നങ്ങൾ വാങ്ങരുത് എന്നൊക്കെ ചിലർ പറയുന്നതായി കേൾക്കുന്നു.
അതിന് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല. ദയവുചെയ്ത് നുണപ്രചരണങ്ങൾ നടത്താതിരിക്കുക.
വ്യക്തി ശുചിത്വം പാലിക്കുക, രോഗി സന്ദർശനം എന്ന ആഘോഷം ഒഴിവാക്കുക, രോഗികളെ സഹായിക്കരുത് എന്നല്ല പറയുന്നത്, അനാവശ്യമായ സന്ദർശനങ്ങൾ ഒഴിവാക്കുക എന്നാണ് പറയുന്നത്.
പലതരത്തിലുള്ള ചുമയും പനിയും അണുബാധയും ഒക്കെ സാധാരണമാണ് ഇപ്പോൾ, അങ്ങനെ അസുഖം ഉള്ള എല്ലാവരും ഭയപ്പെടേണ്ടതില്ല.
കൊറോണ വൈറസ് നിലവിലെ സാഹചര്യത്തിൽ പുറത്തു നിന്ന് എത്തിയവരുമായുള്ള കോൺടാക്ടുകളിൽ നിന്ന് മാത്രമേ പകരൂ.
ചുമയും തുമ്മലും ഉള്ളവർ മുഖം മറയ്ക്കാൻ ശ്രദ്ധിക്കുക.
ഫാമുകളിൽ മറ്റും ജോലി ചെയ്യുന്നവരും മൃഗങ്ങളുമായി ഇടപെടുന്നവരും ശ്രദ്ധിക്കണം.
നിപ്പയെ കീഴടക്കിയവരാണ് നമ്മൾ, ഇവിടെ ഒരു വ്യത്യാസം എന്തെന്നു വച്ചാൽ നിപ്പയെക്കാൾ പടരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ശക്തമായ ആയ കോൺടാക്ട് ട്രെയ്നിങും നിരീക്ഷണ സംവിധാനങ്ങളും ഉണ്ടെങ്കിൽ ഭയപ്പെടാനില്ല.
അതുകൊണ്ട് ആരോഗ്യവകുപ്പിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കുക, കൃത്യമായി അനുസരിക്കുക.
കരുതലും ജാഗ്രതയും ആണ് വേണ്ടത്.
https://youtu.be/j5gpRZrMvWs
പ്രതികരിക്കാൻ ഇവിടെ എഴുതുക