കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുമ്പോള്‍ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്. ചൈനയില്‍ ആരംഭിച്ച കൊറോണ ബാധ ലോകരാഷ്ട്രങ്ങള്‍ക്കും ഭീഷണിയായതോടെ പ്രതിരോധ മരുന്നും വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള മരുന്നിനുമായി ഗവേഷണം ശക്തമാവുകയാണ്. വൈറസിനെ കുറിച്ച് പഠനം നടത്തി മരുന്ന് വികസിപ്പിക്കുന്നതിനിടയില്‍ ചൈനയില്‍ ഒരു ഡോക്ടര്‍ കൊറോണ ബാധിതനായി മരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ചതോടെ ഗുരുതരമായ സാഹചര്യമായിരിക്കാം വരാനിരിക്കുന്നതെന്ന ആശങ്കയുമുണ്ട്. പശു മൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണയെ തടയാമെന്നാണ് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ പറയുന്നത്.
വൈറസിനെ ഇല്ലാതാക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. ശരീരത്തില്‍ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയുമെന്നാണ് അവകാശവാദം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധ ചികിത്സിക്കാനും പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന അടക്കമുള്ളവ പുറപ്പെടുവിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരം വിചിത്ര വാദങ്ങളും ഉയര്‍ന്നുവരുന്നതെന്ന് നിരാശജനകമാണ്. ഉപ്പുവെള്ളം, പനിക്കൂര്‍ക്ക എണ്ണ തുടങ്ങിയവ ധാരാളം കഴിക്കുന്നത് വൈറസ് ബാധ തടുക്കാന്‍ സഹായിക്കും തുടങ്ങിയ വ്യാജപ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപിക്കുന്നുണ്ട്. വ്യാജപ്രചരണം നടത്തിയ മൂന്ന് പേരെ കേരളത്തില്‍ ഉടന്‍ അറസ്റ്റ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തി. വുഹാനില്‍ നിന്നും പുറപ്പെട്ടെത്തിയ വിമാനത്തില്‍ 324 പേരാണ് ഉള്ളത്. 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ് നാട്ടുകാരും തിരികെ എത്തിയവരില്‍ പെടുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ സംഘത്തിലുണ്ട്. സംഘത്തില്‍ എത്തിയ 90 പേര് സ്ത്രീകള്‍ ആണ്. 211 വിദ്യാര്‍ഥികള്‍, 3 കുട്ടികള്‍. തിരിച്ചെത്തിയവരില്‍ എട്ട് കുടുംബങ്ങളും ഉള്‍പ്പെടുന്നുണ്ട്.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്ന് ഇന്നലെ അര്‍ദ്ധ രാത്രിക്ക് ശേഷമാണ് പുറപ്പെട്ടത്. മടങ്ങി എത്തുന്ന വിദ്യാര്‍ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ ടി ബ ിപി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെ ആണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. സംഘത്തില്‍ കൂടുതല്‍ ഉള്ളത് ആന്ധ്രപദേശില്‍ നിന്നുള്ളവര്‍ ആണ്. 56 പേരാണ് ഉള്ളത്. തമിഴ്നാട്ടില്‍ നിന്നും ഉള്ള 53 പേരും സംഘത്തില്‍ ഉണ്ട്.
കൂടുതല്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഉള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധ ഉണ്ടായാല്‍ മറ്റുള്ളവരിലേക്കും വേഗത്തില്‍ പടരുമെന്നാണ് ആശങ്ക. കേരളത്തില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക