ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഒരിടത്തും നികുതി നല്‍കാത്ത പ്രവാസികളില്‍നിന്ന് വരുമാന നികുതി ഈടാക്കാന്‍ ബജറ്റ് നിര്‍ദേശം.
നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ നടപടി. വിദേശ രാജ്യങ്ങളില്‍ സ്ഥിര താമസക്കാരല്ലാത്ത ഇന്ത്യന്‍ പൗരന്മാര് ലോകത്ത് എവിടെനിന്ന് ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയില്‍ നികുതി നല്‍കണമെന്നാണ് നിര്‍ദേശം. നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് (എന്‍.ആര്.ഐ) ആയി കണക്കാക്കണമെങ്കില്‍ ഇനി മുതല്‍ 240 ദിവസം ഇന്ത്യക്ക് പുറത്തു കഴിയണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തുന്നുണ്ട്.
പേഴ്സന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) വിഭാഗത്തില്‍ പെടുന്നവര്‍ 120 ദിവസം ഇന്ത്യയില്‍ താമസിച്ചാല്‍ എന്‍.ആര്.ഐ ആയി മാറുന്ന തരത്തില്‍ താമസ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഇത് 182 ദിവസമായിരുന്നു. വര്‍ഷത്തില്‍ നിശ്ചിത ദിവസം എന്ന കണക്കില്‍ പല രാജ്യങ്ങളിലായി മാറിമാറി കഴിയുന്ന ഇന്ത്യക്കാര്‍ ഉണ്ടെന്നും ഇവരെക്കൂടി ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷണ് പാെണ്ഡ പറഞ്ഞു.
ഇതിനായി ആദായ നികുതി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യും. നിലവില്‍ എന്‍.ആര്.ഐ പദവിയുള്ളവരില്‍ പലരും ആറു മാസത്തോളം ഇന്ത്യയില്‍നിന്ന് ബിസിനസ് ചെയ്ത് വരുമാനമുണ്ടാക്കുമെങ്കിലും ഒരിടത്തും നികുതി നല്കാന് ബാധ്യസ്ഥരായിരുന്നില്ല. ഇൗ അവസ്ഥക്കാണ് മാറ്റം വരുത്തുന്നതെന്ന് പാണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക