ഫ്രീസറിനുള്ളില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഈസ്റ്റ് ലണ്ടനിലെ കാനിങ് ടൗണിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വാന്‍ഡംക്ലോസിലെ താമസക്കാരനായ സാഹിദ് യൂനിസിനെതിരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്. ഇയാളെ ഫെബ്രുവരി 14ന് വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
2019 ഏപ്രില്‍ 26-നാണ് രണ്ടുയുവതികളുടെ മൃതദേഹങ്ങള്‍ യൂനിസിന്റെ ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്തത്. ഒട്ടിചേര്‍ന്ന നിലയില്‍ ചെറിയ ഫ്രീസറിനുള്ളിലായിരുന്നു മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. 35 വയസ്സുകാരിയായ മിഹ്റികാന്‍ മുസ്തഫ, 38 വയസ്സുകാരിയായ ഹെന്റീത് സൂക്ക്സ് എന്നിവരുടേതായിരുന്നു മൃതദേഹങ്ങള്‍. മിഹ്റികാന്‍ മുസ്തഫയെ കാണാതായ സംഭവത്തില്‍ നടന്ന അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകത്തിന്റെ രഹസ്യം പുറംലോകം അറിയുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ അനാദരവോടെ മറവുചെയ്തെന്ന കുറ്റം മാത്രമാണ് പ്രതിക്കെതിരേ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് സ്കോട്ലാന്ഡ് യാര്‍ഡ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുകയുമായിരുന്നു.
സൈപ്രസ് സ്വദേശിയായ മിഹ്റികാന്‍ മുസ്തഫ മൂന്നു കുട്ടികളുടെ അമ്മയാണ്. കൊല്ലപ്പെട്ട ഹെന്റീത് ഹംഗറി സ്വദേശിയും. ഇരുവരുടെയും മൃതദേഹങ്ങളില്‍ മാരകമായ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാമെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക