വൈദ്യുതിയില്ലാത്ത, ജനലും വാതിലുമില്ലാത്ത, പ്ളാസ്റ്റിക് മേൽക്കൂരയിട്ട ചെറു കൂരയിൽ നിന്ന് സിവിൽ സർവീസിന്റെ ആകാശത്ത് മുത്തമിട്ട ആദിവാസി പെൺകൊടി ശ്രീധന്യ സുരേഷിന് അടച്ചുറപ്പുള്ള സുരക്ഷിത ഭവനം ഒരുങ്ങി.നാളെയാണ് താക്കോൽ കൈമാറ്റം. ചടങ്ങിൽ പങ്കെടുക്കാനും പുത്തൻവീട്ടിൽ മനസമാധാനത്തോടെ തലചായ്ക്കാനും മസൂറിയിലെ ട്രെയിനിംഗ് ക്യാമ്പിൽ നിന്നും ശ്രീധന്യ വയനാട്ടിലെത്തി.
നിർമ്മിതി കേന്ദ്ര മൂന്നു മാസം കൊണ്ടാണ് വീട് നിർമ്മിച്ചത്. കോഴിക്കോട് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം നൽകിയ 12.5 ലക്ഷമാണ് മൂലധനം. മൂന്ന് ബെഡ് റൂം, ഓഫീസ് റൂം, ഡൈനിംഗ് കം ഡ്രോയിംഗ്, കിച്ചൺ, വരാന്ത, മൂന്ന് ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
വയനാട്ടിലെ പൊഴുതന പഞ്ചായത്ത് ഇടിയംവയലിൽ കൂലിപ്പണിക്കാരനായ സുരേഷിന്റെയും കമലയുടെയും മകളായ ശ്രീധന്യയ്ക്കും സഹോദരൻ ശ്രീരാഗിനും ചേച്ചി സുശിതക്കും ഇത് സ്വപ്ന സാഫല്യമാണ്.
ഒരു മേശ പോലും ഇല്ലാത്ത കൂരയിലിരുന്ന് കഷ്ടപ്പെട്ട് പഠിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിനേക്കാൾ മധുരമുണ്ട് ഇതിനെന്നാണ് കുറിച്യ സമുദായക്കാരിയായ ശ്രീധന്യ പറയുന്നത്.
’20 വർഷം മുമ്പ് സർക്കാരിന്റെ കാരുണ്യത്താലാണ് ചെറിയൊരു വീട് ലഭിച്ചത്. ഇഷ്ടിക കൊണ്ടുള്ള വീടിന്റെ ചുമരുകൾ സിമന്റ് പൂശിയിരുന്നില്ല. മൂന്ന് മുറികൾക്കും വാതിലില്ല. പാളികളില്ലാത്ത ജനലിന്റെ കമ്പികൾ തുരുമ്പിച്ച നിലയിൽ. മണ്ണ് മെഴുകിയ തറ. പ്ളാസ്റ്റിക് പൊതിഞ്ഞ മേൽക്കൂര. മഴ പെയ്താൽ വീടിനകം വെള്ളക്കെട്ടാകും. വൈദ്യുതി ഇല്ലാത്തതിനാൽ ടി.വി ഉൾപ്പെടെ യാതൊരു ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടായിരുന്നില്ല”… ശ്രീധന്യയുടെ ഓർമ്മകളിൽ കഷ്ടപ്പാടിന്റെ കണ്ണീർപാട് തെളിയുന്നു. ഇനി ആ പഴയ കൂര ഇല്ല. പുതിയ വീട്ടിൽ സന്തോഷം തുളുമ്പട്ടെയെന്നാണ് നാട്ടുകാരുടെ ആശംസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക