ന്യൂഡൽഹി: ശബരിമല വിധിയുടെ പുനഃപരിശോധനാ ഹർജികളല്ല വിശാല ബെഞ്ചിനു വിട്ടതെന്നു സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത സുപ്രീം കോടതിയിൽ. വിവിധ ഹർജികളിൽ ഉയർന്ന നിയമപ്രശ്നങ്ങളാണ് റഫർ ചെയ്തത്. ഇതു സാങ്കേതിക നീതിനിർവഹണത്തിന് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമപ്രശ്നങ്ങൾ ഒൻപത് അംഗ ഭരണഘടനാ ബെഞ്ചിനു വിട്ടതിന്റെ സാധുതയെക്കുറിച്ചുള്ള വാദത്തിനിടെയാണ് സോളിസിറ്റർ ജനറൽ ഇക്കാര്യം പറഞ്ഞത്.
എന്നാൽ ശബരിമല വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്നെയല്ലേ ഇവയെന്നു കോടതി ചോദിച്ചു. ഇത്തരം വാദങ്ങൾക്കായി സമയം കളയാനില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.
സോളിസിറ്റർ ജനറലിന്റെ വാദം അസംബന്ധമാണെന്നു മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ പറഞ്ഞു.
ശബരിമല കേസ് അദ്യം പരിഗണിച്ച മൂന്നംഗ ബെഞ്ചാണ് ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയുടെ സാധ്യത പരിമിതമാണെന്നും നരിമാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക