ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരായ കേസില്‍ ഒറ്റ ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് ശിക്ഷ വിധിച്ചു. അഞ്ചു ദിവസത്തെ തടവിനും 10100 രൂപ വീതം പിഴയും ഈടാക്കാനാണ് എറണാകുളം റെയില്‍വേ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പിഴ അടയ്ക്കാത്ത പക്ഷം എല്ലാവരും മൂന്നു മാസവും 20 ദിവസവും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
ഇതര സംസ്ഥാനക്കാരായ ഏഴു പേരാണ് കഴിഞ്ഞ രാത്രിയില്‍ പിടിയിലായത്. അതേ സമയം ആരും പിഴയടയ്ക്കാന്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേയ്ക്ക് അയച്ചു.
ഒറ്റ ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് ശിക്ഷ വിധിക്കുന്നത് അപൂര്‍വ സംഭവമാണെന്ന പ്രത്യേകതയുമുണ്ട്. റെയില്‍വേസ് ആക്ട് 1989 പ്രൊവിഷന്‍സ് പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തത്.
വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ബബ്ലി(23), ചുങ്കി(25), ആസാം സ്വദേശികളായ പ്രിയങ്ക(28), സജ്ന(25), ബര്‍ശ്രിനിന(39), കജോള്‍(20), സ്വപ്ന(20) എന്നിവര്‍ക്കെതിരെയാണ് നടപടി. അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്.ഗോപകുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എ.കെ.പ്രിന്‍സ്, സബ് ഇന്‍സ്പെക്ടര്‍മാരായ ജെ.വര്‍ഗീസ്, പി.വി.രാജു, ഹെഡ് കോണ്‍സ്റ്റബിള്‍ ജോളി സി. വിന്‍സെന്റ്, കോണ്‍സ്റ്റബിള്‍ ശരണ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക