ഒന്നാംക്ലാസുകാരി ദേവനന്ദയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാനുള്ള അന്വേഷണം ആരംഭിച്ച് പൊലീസ്. ഇതിന്റെ ഭാഗമായി പോസ്റ്റ്മാർട്ടം ചെയ്ത ഫോറൻസിക്ക് വിദഗ്ധർ ഇളവൂരിലെത്തി പരിശോധന നടത്തും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
ഇതിനിടെ ദേവനന്ദയുടെ വീടിന്റെ വാതിലിൽ നിന്നും മൃതദേഹം കണ്ടെത്തിയതുവരെയുള്ള ദൂരവും പുഴയുടെ ആഴവും പോലീസ് അളന്നു തിട്ടപ്പെടുത്തി. നെടുമ്പന പഞ്ചായത്തിലെ ആറാം വാർഡിലെ ഇളവൂർ കിഴക്കേക്കര വട്ടമണ്ണടി കടവിലേക്കുള്ള വഴിയും ഇത്തിക്കരയാറിന്റെ വിവിധ ഭാഗങ്ങളുമാണ് പൊലീസ് അളന്നത്.
ദേവനന്ദയുടെ വീട്ടിൽ നിന്നും കുളിക്കടവിലേക്ക് 75 മീറ്ററാണ് ദൂരം. പടവിന് 18 പടികളുണ്ട്. വീട്ടിൽ നിന്ന് ബണ്ടിലേക്ക് 220 മീറ്റർ ദൂരവും. ബണ്ട് പാലത്തിന് 13.5 മീറ്റർ നീളവുമുണ്ട്. ബണ്ടിനു ഇരുവശത്തും190 സെന്റിമീറ്ററാണ് താഴ്ച. ദേവനന്ദയുടെ ഉയരം 127 സെന്റിമീറ്ററും.
പുഴയിലേക്കുള്ള വീഴ്ചയിൽ വെള്ളംകുടിച്ചാണ്ദേവനന്ദ താഴ്ന്നതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രഥമിക കണ്ടെത്തൽ. പിന്നീട് വീണ്ടും ഉയരുന്നു. മരണ വെപ്രാളത്തിൽ വീണ്ടും പുഴയിലേക്ക് താഴ്ന്ന് ചെളിയിൽ പൂഴ്ന്നിരിക്കാമെന്നും രിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിൽ ചെളിയുടെ അംശം കുറവായിരുന്നെങ്കിലും വയറ്റിനുള്ളിൽ ധാരാളം വെള്ളം കയറിയിരുന്നതായും പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിരുന്നു.
പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സംഘത്തോട് സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.ഇവർ നാളെ സന്ദർശിച്ചേക്കും. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും നാളെ പൊലീസിന് കൈമാറും
പ്രതികരിക്കാൻ ഇവിടെ എഴുതുക