തിരുവനന്തപുരം : ഞായറാഴ്ച നടന്ന കാപ്പുകെട്ടി കുടിയിരുപ്പോടെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമായി. അംബ, അംബിക, അംബാലിക എന്നീ വേദികളിലായി നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം അനുസിതാര നിർവഹിച്ചു.
ഒമ്പതാം ദിവസമാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.20ന് മേൽശാന്തി തിടപ്പള്ളിയിലെ പ്രധാന അടുപ്പിലേക്ക് തീപകരും. 2.10ന് പൊങ്കാല നിവേദ്യം. ആദ്യദിവസത്തെ പ്രധാന ചടങ്ങായ തോറ്റംപാട്ട് ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുത്തിയോട്ട വ്രതം ആരംഭിക്കും. 830 പേരാണ് ഇത്തവണ കുത്തിയോട്ടത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽ കുത്തും ഒമ്പതാം തീയതി രാത്രി 7.30ന് നടക്കും. രാത്രി 11.15ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് 10ന് പുലർച്ചെ തിരിച്ച് എഴുന്നള്ളിക്കും. 10ന് രാത്രി 9.30ന് കാപ്പഴിക്കും. 12.30ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.
പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും പൊങ്കാല നടക്കുക. ആറ്റുകാൽ പൊങ്കാല സംബന്ധിച്ച ഒരുക്കങ്ങൾ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക