കൊട്ടിയം: കൊല്ലത്തെ ഏഴുവയസുകാരി ദേവനന്ദയ്ക്ക് സംഭവിച്ചത് അപകടമല്ലെന്നും കുട്ടിയെ അപായപ്പെടുത്തിയതാണെന്നുമുള്ള സംശയങ്ങള്‍ ബലപ്പെടുന്നു. ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിമണ്‍ ആറ്റിന്റെ ഇളവൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് ചെളി ശേഖരിച്ച് പോലീസിന് കൈമാറി. ഫോറന്‍സിക് സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണിത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ സമയത്ത് കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയ ചളി ആറിന്റെ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെത്തുന്നത് കേസന്വേഷണത്തിന് ഏറെ സഹായകരമാകും. ഇതിനായാണ് സാമ്ബിള്‍ ശേഖരിച്ചത്.
അതേസമയം, പോലീസിന്റെയും ഫോറന്‍സിക് വിദഗ്ധരുടേയും സംശയം കുട്ടിയെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി എന്നതാണ്. ആറിന്റെ മധ്യഭാഗത്ത് കരിങ്കല്‍ കൂട്ടമുണ്ടെങ്കിലും അതില്‍ കുട്ടിയുടെ ശരീരം തട്ടിയിട്ടില്ല. ഈ പാറയില്‍ തട്ടാതെ പുഴക്കടവില്‍ നിന്നും മൃതദേഹം ഒഴുകിപ്പോകുക പ്രയാസകരമാണെന്നാണ് പറയുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നെങ്കില്‍ മാത്രമേ മരണം സംബന്ധിച്ച് ഇനിയെന്തെങ്കിലും നിഗമനങ്ങള്‍ക്ക് സാധ്യതയുള്ളൂവെന്ന് പോലീസ് പറയുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. കാണാതായി ഒരു മണിക്കൂറിനു ശേഷമാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ദേവനന്ദയെ കാണാതായി മിനിറ്റുകള്‍ക്കകം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കണ്ടെത്താനാകാതെ വന്ന കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത് വീടിന് വിളിപ്പാടകലെ തന്നെയാണ്.
അവിടേക്ക് പുഴയിലെ കുളിക്കടവില്‍ നിന്നല്ലാതെ മറ്റു സ്ഥലത്തുനിന്ന് ഒഴുകി വന്നതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഒരു ബലപ്രയോഗവും ഇല്ലാതെ ദേവനന്ദ കൂടെ പോകണമെങ്കില്‍ മുന്‍പരിചയമുള്ള ആരെങ്കിലും ആണെന്ന സംശയത്തിലേക്ക് പോലീസ് നീങ്ങുന്നു. ഒരാളെ സംശയിക്കുന്നതായി അടുത്ത ബന്ധുക്കള്‍ പോലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പോലീസ് നിരീക്ഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക