കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കെ.ടി.ഡി.സിയുടെ ടീ കൗണ്ടി റിസോര്‍ട്ടില്‍ താമസിച്ച ഇയാളെയും കൊണ്ട് ആരോഗ്യ വകുപ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് റിസോര്‍ട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്തു. ഇന്നലെ ഫലം പോസിറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ചു. രാത്രി 10.30ന് ഇയാള്‍ റിസോര്‍ട്ടില്‍ നിന്നും മുങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.
ബ്രിട്ടീഷ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ് നിർത്തിവയ്ക്കും. മൂന്നാറിലെ ഹോം സ്റ്റേകൾ പരിശോധിച്ച് വിദേശികളുടെ പട്ടിക തയ്യാറാക്കും. സഞ്ചാരികൾ കൂടുതലെത്തുന്ന മേഖലകളില്‍ നാളെ അടിയന്തര യോഗം ചേരും.
നെടുമ്പാശേരിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനത്തില്‍ കയറിയ ഇയാളെ തിരിച്ചിറക്കി. ഇയാളും ഭാര്യയും ഇപ്പോള്‍ ഐസൊലേഷനിലാണ്. ഒപ്പമുള്ള 17 വിദേശികളും നിരീക്ഷണത്തിലാണ്. വിമാനത്തിലുണ്ടായിരുന്ന 270 പേര് ആരോഗ്യ പരിശോധന നടത്തിയ ശേഷം ദുബൈയിലേക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക