ന്യൂഡൽഹി: കോവിഡ് 19 വ്യാപനം ഇന്ത്യയിൽ രണ്ടാം ഘട്ടത്തിലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആർ) വ്യക്തമാക്കി. രോഗ വ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് വിലയിരുത്തൽ. മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസര്‍ച്ച് മുന്നറിയിപ്പ് നൽകുന്നു. ഓരോ വ്യക്തിയും വലിയ ജാഗ്രതയോടെ മുന്നോട്ട് പോകണം. ചെറിയ രോഗ ലക്ഷണം ഉള്ളവര്‍ പോലും സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ചികിത്സ തേടുകയോ ചെയ്യണം.
മൂന്നാം ഘട്ടം വലിയ വെല്ലുവിളി ആരോഗ്യ മേഖലക്ക് ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. രോഗം അതിവേഗം നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന അവസ്ഥ എന്ത് വിലകൊടുത്തും ചെറുക്കണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് പറയുന്നു. പരിശോധനയ്ക്കായി സ്വകാര്യലാബുകൾ തയ്യാറാക്കിയിട്ടുണ്ട്. 10 ലക്ഷം പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം 72 പരിശോധനാ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വീടുകളിൽത്തന്നെ കഴിയണം. പരിശോധനയ്ക്കായി സ്വകാര്യ ലാബുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഐ.സി.എം.ആർ അറിയിച്ചു.
ഇന്ന് മുംബയിൽ ചികിത്സയിലിരിക്കെ 64 കാരൻ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഡൽഹിയിലും കർണാടകയിലുമായിരുന്നു നേരത്തെ മരണം റിപ്പോർട്ട് ചെയ്തത്. കർണാടകത്തിലെ കലബുർഗിയിലായിരുന്നു ആദ്യ മരണം സ്ഥിരീകരിച്ചത്. രണ്ടാമത്തെ മരണം ഡൽഹിയിൽ ജാനക്പുരി സ്വദേശിനിയായ 69കാരിയുടേതായിരുന്നു. ഇവർ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക