ന്യൂഡല്‍ഹി ∙ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇന്ത്യ വരുത്തുന്നതു ഗുരുതരമായ വീഴ്ചയെന്ന് ആരോഗ്യവിദഗ്ധര്‍. കൂടുതല്‍ ആളുകളെ പരിശോധനയ്ക്കു വിധേയമാക്കാത്ത ഇന്ത്യയുടെ നടപടിയെയാണ് രാജ്യാന്തര വിദഗ്ധര്‍ വിമര്‍ശിക്കുന്നത്. ദക്ഷിണകൊറിയ കോവിഡ് വ്യാപനം തടഞ്ഞത് ലക്ഷക്കണക്കിന് ആളുകളെ സ്രവ പരിശോധനയ്ക്കു വിധേയമാക്കിയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തില്‍ രോഗബാധയുള്ള ആയിരക്കണക്കിന് ആളുകള്‍ ഉണ്ടാകാം. ഇവരെ പരിശോധന നടത്തി കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ കൂടുതല്‍ ആളുകളെ രോഗബാധിതരാക്കിക്കൊണ്ടിരിക്കും. ദക്ഷിണ കൊറിയയില്‍ മൊബൈല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറക്കിയാണു രോഗവ്യാപനത്തിനു തടയിട്ടത്.
ഇന്ത്യ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍:
1. സ്വകാര്യ മേഖലയിലുള്ളവര്‍ക്കു സ്രവ പരിശോധനയ്ക്ക് അനുമതി നല്‍കണം. പ്ലേഗിന്റെ വ്യാപനം തടയാനായി 1896-ല്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെ ഇത്തരം പരിശോധനകളില്‍നിന്നു വിലക്കിയിരിക്കുകയാണ്.
2. വിദേശത്ത് ഉപയോഗത്തിലിരിക്കുന്ന പല രാജ്യാന്തര പരിശോധനാ കിറ്റുകളും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ഇത്തരം കിറ്റുകളാണ് അമേരിക്കയിലും യൂറോപ്പിലും ഇപ്പോഴും ഉപയോഗിക്കുന്നത്.
3. സര്‍ക്കാര്‍ ആശുപത്രികളില്‍ ആളുകള്‍ ക്യൂ നില്ക്കുന്ന നിലവിലെ സംവിധാനം പൂര്‍ണമായും ഒഴിവാക്കണം. ക്യൂവില്‍ നില്ക്കുമ്പോള് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ആളുകളുടെ വീട്ടിലെത്തി സ്രവം ശേഖരിച്ചു പരിശോധന നടത്തണം. ഇത്തരത്തില്‍ ശേഖരണം നടത്താന്‍ ആയിരക്കണക്കിന് ആളുകള്‍ വേണ്ടിവരും. അതുകൊണ്ടു തന്നെ സ്വകാര്യമേഖലയുടെ സഹായം തേടണം.
4. പരിശോധന പൂര്‍ണമായും സൗജന്യമാക്കണം. ഇതിനായി അടിയന്തരമായി കൂടുതല്‍ ഫണ്ട് സര്‍ക്കാര്‍ ലഭ്യമാക്കണം.
5. കോവിഡ് ബാധിതരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണം. സ്വകാര്യ ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി രോഗികളെ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക