കണ്ണൂര്‍: കൊറോണ ഭീതിയെത്തുടര്‍ന്ന് വിദേശ ദമ്പതികളെ കെ.എസ്.ആര്.ടി.സി ബസില്‍ തടഞ്ഞുവെച്ചു. മാനന്തവാടിയില്‍ നിന്നെത്തിയ ഫ്രഞ്ച് ദമ്പതികളെയാണ് ഒന്നേകാല്‍ മണിക്കൂര്‍ ബസില്‍ തടഞ്ഞുവെച്ചത്. ബസില്‍ വിദേശികളെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരാവുകയും കണ്ടക്ടറോട് പരാതിപ്പെടുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. പിന്നീട് ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് ഇവരെ നിരീക്ഷണത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം 2 നാണ് ദുബൈയില്‍ നിന്ന് ഫ്രഞ്ച് ദമ്പതികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഇവര്‍ കേരളത്തിലെയും കര്‍ണ്ണാടകയിലെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ മൈസൂരുവില്‍ നിന്ന് മാനന്തവാടിയിലെത്തിയ ദമ്പതികള്‍ ഒരു കെ.എസ്.ആര്.ടി.സി ബസില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചു. ബസ് കൂത്തുപറമ്പില്‍ എത്തിയപ്പോള്‍ ഒരു പറ്റം യാത്രക്കാര്‍ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മാനന്തവാടിയില്‍ നിന്നുമാണ് ബസ് കണ്ണൂര്‍ക്ക് വന്നത്. ഭീതിയെ തുടര്‍ന്ന് ഭൂരിഭാഗം യാത്രക്കാരും ബസില്‍ നിന്ന് ഇറങ്ങിപ്പോയി.
വിദേശികളെ കൂട്ടിക്കൊണ്ടു പോകാനായി പയ്യാമ്പലത്തെ റിസോര്‍ട്ട് ഉടമകള്‍ എത്തിയെങ്കിലും പരിശോധനയ്ക്ക് ശേഷം പോകാമെന്ന നിലപാടിലായിരുന്നു ദമ്പതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക