മരണങ്ങൾ ആഘോഷമായ കാഴ്ചയാണ് ദില്ലിയിലെ തിഹാർ ജയിലിന് മുന്നിൽ ഇന്ന് പുലർച്ചെ കണ്ടത്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനിടെ, ആൾക്കൂട്ടങ്ങൾക്ക് വിലക്കുള്ള ദില്ലിയിൽ, ഇതെല്ലാം മറികടന്നും നൂറുകണക്കിന് പേർ ദില്ലിയിലെ തിഹാർ ജയിലിന് മുന്നിലെത്തി. കയ്യിൽ പ്ലക്കാർഡുകളുമേന്തിക്കൊണ്ട്.
ഒരു നിമിഷം, അത് പഴയ ദില്ലി സമരകാലത്തെ ഓർമിപ്പിച്ചു. നിർഭയയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് മനുഷ്യർ ദില്ലിയിലെ തെരുവുകളിൽ ഇറങ്ങിയ ദിവസം. രാജ്പഥിൽ രാഷ്ട്രപതിഭവൻ ലക്ഷ്യമാക്കി നീങ്ങിയ ആ വൻ ജനാവലി ഭരണസിരാകേന്ദ്രങ്ങളെ ഞെട്ടിച്ചു. ‘ഞങ്ങൾക്ക് നീതി വേണം’, ‘വീ വാണ്ട് ജസ്റ്റിസ്’ എന്നീ മുദ്രാവാക്യങ്ങളാൽ റെയ്സിനാ കുന്ന് അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ചു.
ആ ദിവസം ഇന്ത്യയുടെ രാഷ്ട്രീയത്തിൽത്തന്നെ മാറ്റങ്ങൾ കുറിച്ചു. സ്വാതന്ത്ര്യം ലഭിച്ച് അറുപതാണ്ട് കഴിഞ്ഞപ്പോഴെങ്കിലും സ്ത്രീസുരക്ഷ ഒരു പ്രചാരണവിഷയമായി. രാജ്യതലസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ വഴി പിറന്നു. ഇന്ന് ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും രാഷ്ട്രീയവളർച്ചയ്ക്ക് വളമൊരുക്കി ആ റെയ്സിനാകുന്നിലെ പ്രതിഷേധങ്ങൾ.
ആ സമരങ്ങളിൽ ഉയർന്ന ആരവങ്ങൾക്ക് സമാനമായിരുന്നു ഇന്ന് തിഹാർ ജയിലിന് മുന്നിൽ കണ്ടത്. തേടിയ നീതി ഒടുവിൽ ലഭിച്ച ദിവസം. ‘Thanks for Justice, judiciary’ അഥവാ ‘നീതിയ്ക്ക് നന്ദി’ എന്നെഴുതിയ പ്ലക്കാർഡുകളും ദേശീയപതാകകളുമേന്തി സ്ത്രീകളടക്കമുള്ള ആൾക്കൂട്ടം നിരന്നു.
കനത്ത സുരക്ഷയാണ് തിഹാർ ജയിലിന് മുന്നിൽ ഇന്ന് ഒരുക്കിയിരുന്നത്. അർദ്ധസൈനിക വിഭാഗവും ദില്ലി പൊലീസും ചേർന്ന് സുരക്ഷയൊരുക്കി.
കൊവിഡ് 19- ബാധ ദില്ലിയെ ഭയപ്പെടുത്തുന്ന കാലമാണിത്. 20-ൽ കൂടുതൽ പേർ ഒന്നിച്ച് കൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കണമെന്നും, കൂട്ടം കൂടാൻ പാടില്ലെന്നും കർശനമായ വിലക്ക് നിലനിൽക്കുന്ന കാലം. എന്നാൽ ഇതെല്ലാം തൽക്കാലം തിഹാർ ജയിലിന് മുന്നിൽ കൂട്ടം കൂടിയ ജനങ്ങൾ മറക്കുന്നു. ബാനറുകളുമായി എത്തിയ അവർ ഏറെക്കാലമായി കാത്തിരുന്ന വാർത്ത കേട്ട് മടങ്ങിപ്പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക