പതിനേഴുകാരൻ ഉൾപ്പെടെ ആറു പേരാണ് ഓടുന്ന ബസിനുള്ളില്‍ പെൺകുട്ടിയോട് ഹൃദയഭേദകമായ ക്രൂരത കാണിച്ചത്. അതിവേഗം പ്രതികളെ പിടികൂടാനും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാനും ഡല്‍ഹി പൊലീസിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഒരു പ്രതിയെ കുറിച്ച്മാത്രം ലോകത്തിനിന്നും ഒരു വിവരവുമില്ല.
രാജ്യം നടുങ്ങിയ ആ ക്രൂരകൃത്യത്തില്‍ ആറ് പ്രതികളെയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ജീവന് വേണ്ടി നിലവിളിച്ച പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരത കാട്ടിയത് പതിനെട്ട് തികയാത്ത കൗമാരക്കാരനാണെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. ഉത്തര്‍പ്രദേശിലെ ബദൗനില്‍ നിന്ന് ദാരിദ്ര്യം മൂലം ഡല്‍ഹിയിലേക്ക് ഓടിപ്പോന്ന ബാലന്.
കുടുംബവുമായി ബന്ധമില്ലാതെ ഡല്‍ഹിയിലെ തെരുവികളില്‍ കെട്ടഴിഞ്ഞ ജീവിതം. അന്തർസംസ്ഥാന ബസ്സുകളിൽ ആളുകളെ വിളിച്ചു കയറ്റലായിരുന്നു ആദ്യ ജോലി. പിന്നീട് കേസിലെ മുഖ്യപ്രതി രാംസിങിന്റെ ബസ്സിൽ ക്ലീനറായെത്തി. നിർഭയ പെൺകുട്ടിയെയും സുഹൃത്തിനെയും അക്രമം നടന്ന ബസിലേക്ക് വിളിച്ചു കയറ്റിയത് ഇയാളാണ്.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇയാള്‍ക്ക് മൂന്നുവർഷം ഒബ്സർവേഷൻ ഹോം വാസമാണ് വിധിച്ചത്. 2015 ഡിസംബറിൽ മോചിതനായ ഇയാളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെവിടെയോ ഹോട്ടൽ ജോലി ചെയ്തുവരികയാണ് എന്നാണ് അഭ്യൂഹം.
കേസിലെ പ്രധാന പ്രതിയാണ് രാംസിംഗ്. ‘ഭ്രാന്തൻ’ എന്ന് വിളിപ്പേര്. ഇയാള്‍ തന്നെയായിരുന്നു സംഘത്തലവനും. കോടതി ശിക്ഷ വിധിക്കുന്നതിന് മുമ്പേ 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മുകേഷ് സിംഗ് എന്ന 30 കാരനാണ് മറ്റൊരു പ്രതി. ജീവനൊടുക്കിയ രാം സിങിന്റെ സഹോദരൻ. കുടുംബാംഗങ്ങളിൽ രാം സിങിനോട് മാത്രമായിരുന്നു മുകേഷിന് ബന്ധം. സംഭവസമയത്ത് ബസ് ഓടിച്ചത് ഇയാളായിരുന്നു. തെളിവ് നശിപ്പിച്ചതിലും മുഖ്യപങ്ക് ഇയാളുടേതാണെന്ന് കുറ്റപത്രം പറയുന്നു.
പവൻകുമാർ ഗുപ്ത, 23കാരനായ ജ്യൂസ് കടക്കാരൻ. ഒമ്പതാം ക്ലാസിൽ പഠനം നിർത്തി. മുമ്പ് ബസ്സിൽ ക്ലീനറായി ജോലി ചെയ്തതിലൂടെയാണ് രാംസിങിനെ പരിചയം.
രണ്ടുകുട്ടികളുടെ അച്ഛനായ 32കാരൻ അക്ഷയ് ഠാക്കൂറാണ് മറ്റൊരു പ്രതി. രാം സിങിന്റെ ബസ്സിലെ ക്ലീനറും കണ്ടക്ടറുമായിരുന്നു ഇയാൾ. ഭർത്താവ് തെറ്റുകാരനെങ്കിൽ വെടിവെച്ചു കൊല്ലണമെന്നായിരുന്നു ഭാര്യ പുനിതാദേവി മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക