കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 16 മുതലാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി) അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് പ്രൊഡക്ഷനിലും ഷൂട്ടിംഗിലുമുള്ള നൂറ് കണക്കിന് തൊഴിലാളികള്‍ക്കാണ് തങ്ങളുടെ ജോലി നഷ്ടപ്പെട്ടത്. നിത്യച്ചെലവിന് പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഈ തൊഴിലാളികള്‍. ഇവര്‍ക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് തമിഴ് നടന് ശിവകുമാറും കുടുംബവും. ശിവകുമാറും മക്കളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 10 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുകയാണ്.
കൊറോണ മൂലം ഉപജീവനം നഷ്ടപ്പെട്ട ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് ഫെഫ്സി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് സഹായവുമായി ആദ്യം രംഗത്തെത്തിയത് ശിവകുമാറും കുടുംബവുമായിരുന്നു.
അസോസിയേഷനിലെ മറ്റ് അംഗങ്ങളുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് അടച്ചുപൂട്ടല്‍ തീരുമാനമെടുത്തതെന്ന് ഫെഫ്സി പ്രസിഡന്റ് ആര്.കെ ശെല്‍വമണി നേരത്തെ വ്യക്തമാക്കിയിരുന്നു.”വളരെ വലിയ നഷ്ടമായിരിക്കും സംഭവിക്കുക. പക്ഷേ ഈ വിഷയത്തിൽ നമ്മൾ ഐക്യത്തോടെ നിൽക്കണം. ഞങ്ങളുടെ തൊഴിലാളികളെ എന്തിനേക്കാളും ഞങ്ങൾ ശ്രദ്ധിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ മാനിക്കാനും മാർച്ച് 19 മുതൽ അവരുടെ എല്ലാ ചിത്രീകരണങ്ങളും റദ്ദാക്കാനും ഞങ്ങൾ എല്ലാ സാങ്കേതിക വിദഗ്ധരോടും നിർമ്മാതാക്കളോടും അഭ്യർത്ഥിക്കുന്നു,” ഫെഫ്സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിക്രമിന്റെ കോബ്ര,ചിമ്പു, അജിത് എന്നിവരുടെ ചിത്രങ്ങളും കോവിഡിനെ തുടര്‍ന്ന് അവരുടെ വിദേശത്തെ ഷെഡ്യൂള്‍ റദ്ദാക്കിയിരുന്നു. കൊറോണ വലിയ തോതില്‍ തന്നെ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. തിയറ്ററുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സിനിമാ ഷൂട്ടിംഗും പുതിയ സിനിമകളുടെ റിലീസും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
കോവിഡിനെ തുടര്‍ന്ന് തമിഴ്നാട്ടിലും മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 6 മുതലാണ് ലോക്ക് ഡൗണ്‍ തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക