തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത് . ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി. 72 4460 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇവരിൽ 460 പേര് ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യദിവസമാണ് .ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടിൽ ഇതാദ്യമായാണെന്നിരിക്കെ അതിന്റെ ഗൗരവം ഉൾക്കൊണ്ട് പെരുമാറാൻ എല്ലാവരും തയ്യാറാകണെമന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പൊലീസ് വാങ്ങും.
ലോക്ക് ഡൗണിന്റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സത്യവാങ്മൂലത്തിൽ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ കര്‍ശന നടപടിയാണ് കാത്തിരിക്കുന്നത്. പൊലീസ് നടപടി ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍കോട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി.
ടാക്സികൾ ഓട്ട എന്നിവ അടിയന്തരസാഹചര്യത്തിൽ മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ മുതിർന്ന ഒരാൾ മാത്രമേ വരാൻ പാടുള്ളൂ. എന്തു തരം ഒത്തുചേരലായാലും അഞ്ചിലധികം പേർ പൊതുസ്ഥലത്ത് ഒന്നിച്ചു കൂടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുഹൃത്തുകളുടെ വീട്ടിൽ പോകുക, ക്ലബിൽ പോകുക, വായനശാലയിൽ പോകുക ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പാടില്ല. നമ്മുടെ സംസ്ഥാനത്ത് ഡിപ്പാർട്ടമെന്റൽ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക്-പച്ചക്കറികടകൾ, പാൽ, മുട്ട, ഇറച്ചി എന്നിവ വിൽക്കുന്ന കടകളും ബേക്കറികളും ഉണ്ട്. ഇവയെല്ലാം രാവിലെ എഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ച സമയം തന്നെ തുടരും.
സ്വകാര്യ വാഹനങ്ങളിൽ ആളുകൾ കൂടുതലായി ഇറങ്ങുന്ന സാഹചര്യം ഇപ്പോൾ കാണുന്നുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങാനാണ് ഇപ്പോൾ അനുമതി. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ എന്തിനാണ് യാത്ര എപ്പോൾ തിരിച്ചെത്തും ഏതു വാഹനം എന്നെല്ലാം വ്യക്തമാക്കുന്ന സത്യവാങ്മൂലം തയ്യാറാക്കാൻ ആലോചിക്കുന്നുണ്ട്. യാത്ര പോകുന്നവർ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അതു പൂരിപ്പിക്കണം.
ആളുകളുടെ അത്യാവശ്യത്തിനായാണ് കടകൾ തുറക്കുന്നത്. അല്ലാതെ ആഡംബരത്തിനും ആഘോഷത്തിനുമല്ല. സാധനങ്ങൾ വാങ്ങാൻ കടയിൽ വരുന്നവർ എത്രയും പെട്ടെന്ന് സാധനം വാങ്ങി മടങ്ങിപ്പോകണം. അനാവശ്യമായി അവിടെ കിടന്ന് കറങ്ങരുത്. ആളുകളുമായി നിശ്ചിത അകലം പാലിക്കണം.
ഈ സാഹചര്യം മുതലെടുക്കാം എന്ന് വ്യാപാരികൾ കരുതരുത്. സാധനങ്ങളുടെ വില കൂട്ടുകയോ സാധനങ്ങൾ പൂഴ്ത്തി വയ്ക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാവും. ഈ ഒരു പ്രവണത ചില കോണുകളില്ലെങ്കിലും ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ പ്രത്യേകം സംവിധാനം ശക്തിപ്പെടുത്തും. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാവും.
അവശ്യസർവ്വീസുകൾക്കായി പുറത്തിറങ്ങുന്നവർക്ക് പ്രത്യേക പാസ് നൽകും. മാധ്യമപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും അവരവരുടെ കാർഡുകൾ തന്നെ ഉപയോഗിച്ചാൽ മതി. കടകളിലും മറ്റു ജോലി ചെയ്യുന്നവർ പാസ് ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക