ന്യൂഡൽഹി : അവധിയാണെന്നു കരുതി മൊബൈൽ ഡേറ്റ തോന്നുംപടി ഉപയോഗിക്കരുതെന്ന് ടെലികോം സേവന കമ്പനികളുടെ അഭ്യർഥന.
വീട്ടിലിരുന്നു ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പണമിടപാട് തുടങ്ങിയ അത്യാവശ്യ ഉപയോഗങ്ങൾക്ക് ഇന്റർനെറ്റ് തടസ്സപ്പെടുകയോ വേഗം കുറയുകയോ ചെയ്യുന്ന സ്ഥിതി ഒഴിവാക്കാനാണിതെന്ന് ടെലികോം കമ്പനികളുടെ സംഘടനയായ സിഒഎഐ വിശദീകരിച്ചു.
ഉത്തരവാദിത്തബോധത്തോടെ ഡേറ്റ ഉപയോഗിക്കണമെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് അഭ്യർഥിച്ചു. അത്യാവശ്യമില്ലാത്ത ഉപയോഗങ്ങൾക്ക് അതിരാവിലെയോ രാത്രി വൈകിയോ ഒക്കെയാകുന്നതും നെറ്റ്വർക്കിനു ഗുണം ചെയ്യും. 30% വരെ വർധനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിട്ടുള്ളത്.
ഏപ്രിൽ 14 വരെ എച്ച് ഡി വിഡിയോ ഇല്ല
സിഒഎഐയുടെ ഇടപെടലിനെത്തുടർന്ന്, ലോക്ഡൗൺ കാലം കഴിയുന്നതുവരെ ഹൈ ഡെഫിനിഷൻ (എച്ച്ഡി), അൾട്രാ ഹൈ ഡെഫിനിഷൻ വിഡിയോകൾ നൽകില്ലന്ന് വിഡിയോ സ്ട്രീമിങ് കമ്പനികൾ അറിയിച്ചു. ഹോട്സ്റ്റാർ, ആമസോൺ പ്രൈം വിഡിയോ, ടിക്ടോക്, സോണി, ഫെയ്സ്ബുക്.
ഗൂഗിൾ, വയകോം18, എംഎക്സ് പ്ലേയർ, സീ, നെറ്റ്ഫ്ലിക്സ് എന്നീ കമ്പനികളുടെ കൂട്ടായ തീരുമാനമാണിത്. ഏപ്രിൽ 14 വരെ സ്റ്റാൻഡേഡ് ഡെഫിനിഷൻ (എസ്ഡി) കണ്ടെന്റ് മാത്രമാണുണ്ടാവുക. നെറ്റ്വർക്കിലെ ഭാരം കുറയ്ക്കാനാണിത്. 25% വരെ ഡേറ്റ ഉപയോഗം കുറയ്ക്കാനാകുമെന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക