തൃശൂർ–ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് സംഘങ്ങൾ നടത്തിയ റെയ്ഡിൽ 400 ലീറ്റർ വാഷ്, 50 കിലോ ശർക്കര, രണ്ടര ലീറ്റർ സ്പിരിറ്റ്, 3 ആമകൾ, വാറ്റ് ഉപകരണങ്ങൾ, പൈനാപ്പിൾ എസൻസ് എന്നിവ പിടിച്ചെടുത്തു. തൃശൂർ ഡപ്യൂട്ടി കമ്മിഷണർ പി.കെ.സനുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെൻമണിക്കര തലേണിക്കര സ്വദേശി ചിറപറമ്പത്ത് മാനേജിന്റെ(ചീരാപ്പി) വീട്ടിലാണ് പരിശോധന നടന്നത്. പരിശോധന നടക്കുമ്പോൾ ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
ഇയാൾക്കെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൊലപാതകം അടക്കമുള്ള കേസുകളുണ്ടെന്നും പാമ്പ്, തവള, ഉടുമ്പ്, പഴുതാര, തേരട്ട എന്നീ ജീവികളെ ഇട്ട് വാറ്റുന്ന പതിവുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു. ആമകളെ വരന്തരപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി.
ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജ്, പ്രിവന്റീവ് ഓഫിസർമാരായ വിന്നി സിമോത്തി, തൃശൂർ റേഞ്ച് പ്രിവന്റീവ് ഒാഫിസർമാരായ ശിവശങ്കരൻ, ജയ്സൺ ജോസ്, ടി.ആർ.സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എസ്.ഷിനൂജ്, ബിബിൻ ചാക്കോ, ഷാജി വർഗീസ്, കെ.പി.ബെന്നി, പിങ്കി മോഹൻദാസ്, മനോജ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
മറ്റൊരു റെയ്ഡിൽ 200 ലീറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു. കോടാലി സ്വദേശി ആലപ്പുഴക്കാരൻ ഷാനുവിന്റെ (42) വീടിനോട് ചേർന്ന് നിർമിച്ച വലിയ കുഴിയിൽ 200 ലീറ്റർ ഉൾക്കൊള്ളുന്ന പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച നിലയിലായിരുന്നു കോട. കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് മറച്ച് മണ്ണിട്ട് മൂടി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക