പ്രണയം സഫലമാക്കാനായി പദ്ധതികള്‍ പലതായിരുന്നു. ആസൂത്രണം ഒന്നിനൊന്ന് മികച്ചത്. പുലര്‍ച്ചെ ആരുമറിയാതെ പ്രണയിനിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടു പോകാനുമായി. പക്ഷേ കാര്യങ്ങള്‍ കോടതിയിലെത്തിയപ്പോള്‍ മജിസ്ട്രേറ്റ് വക ഒരു ട്വിസ്റ്റ്. ലോക്ക്ഡൗണ്‍ ലംഘനത്തിന് രണ്ട് പേര്‍ക്കും എതിരെ കേസ് എടുക്കണമെന്നായിരുന്നു ന്യായാധിപന്റെ കല്പന.
ദീര്‍ഘകാല പ്രണയം. കോഴിക്കോട്ട് ഏകരൂല്‍ സ്വദേശി റംഷീദാണ് കഥാനായകന്. നായിക കട്ടിപ്പാറ ചമല്‍ സ്വദേശി ലക്ഷ്മിപ്രിയയും. ഒന്നാകാന്‍ തീരുമാനിച്ചതോടെ റംഷീദിനൊപ്പം ലക്ഷ്മിപ്രിയ വീട് വിട്ടറങ്ങി. അതും പുലര്‍ച്ചെ ആരുമറിയാതെ. പിന്നാലെ പതിവ് പ്രണയകഥകളിലേത് പോലെ നായികയുടെ പിതാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. മകളെ കാണാനില്ല. പോലീസ് അന്വേഷിച്ച് തുടങ്ങിയതോടെ പ്രണയ ജോഡികള്‍ താമരശേരി സ്റ്റേഷനിലെത്തി.
പിന്നെ പോലീസ് സ്റ്റേഷനില്‍ നിന്നും പതിവ് നടപടി ക്രമങ്ങള്‍. പെണ്‍കുട്ടിയെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. താന്‍ വീട് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മജിസ്ട്രേറ്റിനോട് പെണ്‍കുട്ടി. എങ്കില്‍ അങ്ങനെയാകട്ടെയെന്ന് കോടതിയും.
പക്ഷേ ഒരു കുഴപ്പം ഉണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറാങ്ങാന്‍ പാടുള്ളൂവെന്ന ഒരു നിയമം ഉണ്ട്. ആ പട്ടികയില്‍ ഈ ഒളിച്ചോട്ടം വരില്ല. അതിനാല്‍ കേസ് എടുക്കണമെന്നായിരുന്നു മജിസ്ട്രേറ്റിന്റെ ഉത്തരവ്. തുടര്‍ന്ന് താമരശേരി പോലീസ് ഇവര്‍ക്കെതിരെ ഐപിസി 269 അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക