കാസർകോട് ജില്ലയിൽ കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ പൊലീസ് കോവിഡ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കോവിഡ് കണ്ടയിൻമെന്റ് സോണിൽ പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തി.
കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്ത ചെങ്കള, മൊഗ്രാൽ പുത്തൂർ, ചെമ്മനാട്, മധൂർ, ഉദുമ, പള്ളിക്കര പഞ്ചായത്തു പരിധിയിലും കാസർകോട് നഗരസഭയിലുമാണ് പൊലീസ് കോവിഡ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്. ഇവിടെയുള്ളവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.
ഈ മേഖലയിൽ അവശ്യസാധനങ്ങളും മരുന്നും പൊലീസ് നേരിട്ട് വീടുകളിൽ എത്തിച്ചു കൊടുക്കും. പ്രദേശത്ത് ഗതാഗതം പൊലീസ് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. പൊലീസ് ഡ്രോൺ നിരീക്ഷണവും ആരംഭിച്ചു. വീടിന് പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കും. കൂടാതെ ജില്ലാ ഭരണകൂടം ഒരുക്കിയ കൊറോണ കെയർ സെന്ററുകളിലേക്ക് ഇവരെ നിരീക്ഷണത്തിനായി മാറ്റുകയും ചെയ്യും. കോവിഡ് 19 വ്യാപനം തടയാൻ എല്ലാവരും സാമൂഹ്യ അകലം പാലിച്ച് വീടുകളിൽ കഴിയണമെന്ന് പൊലീസ് അഭ്യർഥിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക