ജനീവ : കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാകാതെ തുടരുന്ന സാഹചര്യത്തില്‍ ലോകം നേരിടുന്നത് 60 ലക്ഷം നഴ്സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന.ഏതൊരു ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്സുമാര്‍, കോവിഡ് 19 നെതിരായ യുദ്ധത്തില്‍ മുന്നണിപോരാളികളാണ് അവര്‍.
അവരെ പിന്തുണക്കേണ്ടത് നമ്മുടെ കടമയാണെന്നും ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു.കണക്കുകള്‍ പ്രകാരം നിലവില്‍ 28 ലക്ഷം നഴ്സുമാരാണ് നമുക്കുള്ളത്. ഏതാനും വര്‍ഷങ്ങളിലായി 4.7 ലക്ഷം നഴ്സുമാരുടെ വര്‍ധനയുണ്ടായെന്നതു വാസ്തവമാണെങ്കിലും 60 ലക്ഷത്തോളം നഴ്സുമാരുടെ കുറവ് ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകജനസംഖ്യയുടെ 50 ശതമാനം പേരേ മാത്രമേ നിലവിലുള്ള നഴ്സുമാര്‍ക്ക് പരിചരിക്കാനാകൂ. ഇതിനാല്‍ തന്നെ കൂടുതല്‍ പേര് ഈ മേഖലയിലേക്കു കടന്നു വരേണ്ടത് അനിവാര്യമാണ്. നഴ്സിങ് മേഖലയിലും നഴ്സിങ് വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തയാറാകണമെന്നും ടെഡ്രോസ് അദാനം പറഞ്ഞു.
നഴ്സുമാരുടെ ക്ഷാമം നിലവിലെ കോവിഡ് സാഹചര്യത്തെ നേരിടുന്നതിനേയും ബാധിക്കുന്നുണ്ട്. അതിനാല്‍ എല്ലാ രാഷ്ട്രങ്ങളും നഴ്സിങ് രംഗത്തും നേഴ്സിങ് വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം നടത്താന്‍ തയ്യാറാവണം. സ്ത്രീകള്‍ ഭൂരിപക്ഷമുളള ഈ മേഖലയിലേക്ക് പുരുഷന്മാരും കടന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക