ഈ കൊറോണക്കാലത്ത് മാത്രമല്ല, ഏത് മഹാവ്യാധിയുടെ കാലത്തും നന്ദി പറയേണ്ട വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം ജീവന് പോലും നോക്കാതെ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ളവര്‍ തീര്‍ച്ചയായും നിസ്വാര്‍ത്ഥ സേവനം തന്നെയാണ് ഈ കോവിഡ് കാലത്ത് കാഴ്ച വയ്ക്കുന്നത്. ഇതിനിടയില്‍ സ്വന്തം കുഞ്ഞുങ്ങളെയും കുടുംബത്തെയും പോലും കാണാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. അങ്ങിനെ പോലും മറ്റുള്ളവരിലേക്ക് രോഗം പകരുതെന്ന് ആതുരസേവകര്‍ കരുതുന്നു. അത്തരത്തില്‍ ഒരാളാണ് ഭോപ്പാലില്‍ ഡോക്ടറായ സച്ചിന് നായക്. കോവിഡ് രോഗികളെ ചികിത്സിച്ച ശേഷം സ്വന്തം കാറിലാണ് ഈ ഡോക്ടര്‍ അന്തിയുറങ്ങുന്നത്.
ഭോപ്പാല്‍ ജെ.പി ആശുപത്രിയിലെ ഡോക്ടറാണ് സച്ചിന്.നിരവധി കോവിഡ് രോഗികളാണ് ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ സച്ചിനടക്കമുള്ള ഡോക്ടര്‍മാര്‍ എപ്പോഴും കര്‍മ്മനിരതരാണ്. വീട്ടിലേക്ക് പോകാന്‍ പോലും സാധിക്കാറില്ല. സച്ചിനെ സംബന്ധിച്ചിടത്തോളം തന്നിലൂടെ ഭാര്യക്കോ മക്കള്‍ക്കോ മറ്റുള്ളവര്‍ക്ക് രോഗം വരരുതെന്ന് വിചാരിച്ച് വീട്ടിലേക്ക് പോകാറുമില്ല. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്വന്തം കാര്‍ വീടാക്കി മാറ്റിയിരിക്കുകയാണ് ഡോക്ടര്‍.
ജോലിക്ക് ശേഷം നേരെ ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന കാറിലേക്ക് പോകും. അവിടെ അത്യാവശ്യം വേണ്ട സാധനങ്ങളും പുസ്തകങ്ങളുമെല്ലാം ഡോക്ടര്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. തിരക്കൊഴിയുന്ന സമയങ്ങളില്‍ ബുക്ക് വായിക്കും. കുടുംബത്തെ വീഡിയോ കോളിലൂടെ കാണും. ഒരാഴ്ചയോളമായി ഈ കാറിലാണ് ഡോക്ടറുടെ ഉറക്കം.
”ഭോപ്പാലിൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ, എനിക്കത്ര പേടിയുണ്ടായിരുന്നില്ല, എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ പോസിറ്റീവ് കേസുകൾ വളരെയധികം കണ്ടു, അതിനാൽ ഞാൻ കാറിൽ തന്നെ തുടരാൻ തീരുമാനിച്ചു, ഡോ. നായക് പറയുന്നു.
കാറില്‍ കഴിയുന്ന ഡോക്ടറുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൗഹാന് സച്ചിനെ അഭിനന്ദിച്ചു.”കൊറോണയ്ക്കെതിരായി പോരാടുന്ന നിങ്ങളെപ്പോലുള്ള യോദ്ധാക്കളെ ഞാനും മുഴുവൻ മധ്യപ്രദേശും അഭിവാദ്യമര്‍പ്പിക്കുന്നു.നാമെല്ലാവരും ഈ ദൃഢ നിശ്ചയത്തോടെ പോരാട്ടം തുടരുകയാണെങ്കിൽ, ഈ മഹായുദ്ധത്തെ കൂടുതൽ വേഗത്തിൽ പരാജയപ്പെടുത്താന്‍ സാധിക്കും. സച്ചിന് ജി നിങ്ങളുടെ ആത്മാര്‍ത്ഥതക്ക് സല്യൂട്ട്” ചൗഹാന് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക