കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും പിടികൂടിയ പൂച്ചകളുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. യുഎസിൽ പെൺകടുവയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂച്ചയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്.
ഐസൊലേഷൻ വാർഡിൽ നിന്ന് പിടികൂടിയ പൂച്ചകള്‍ രണ്ട് ദിവസത്തിന് ശേഷമാണ് ചത്തത്. പ്രാഥമിക പരിശോധനയിൽ പൂച്ചകൾക്ക് കോവിഡ് ഇല്ലെന്നാന്നാണ് സൂചന.
കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും പിടികൂടിയ രണ്ട് വയസ്സുള്ള പൂച്ചയുടെയും 20 ദിവസം പ്രായമുള്ള രണ്ട് പൂച്ചക്കുട്ടികളുടെയും ആന്തരിക അവയവങ്ങളാണ് പരിശോധനക്ക് അയക്കുന്നത്.
ഐസൊലേഷൻ വാർഡിൽ പൂച്ച വിഹരിക്കുന്ന വിവരം ചികിത്സയിലുള്ള കോവിഡ് സ്ഥിരീകരിച്ച രോഗി സോഷ്യൽ മീഡിയ വഴി പുറംലോകത്തെ അറിയിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് വനംവകുപ്പിന്റെ സഹായത്തോടെ പൂച്ചകളെ പിടികൂടിയത്. പിന്നീട് പൂച്ചകളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള എബിസി സെന്ററിലേക്ക് മാറ്റി. അവിടെ നിന്നും രണ്ട് ദിവസത്തിനു ശേഷം പൂച്ചകൾ ചത്തു. പ്രാഥമിക പരിശോധനയിൽ പൂച്ചകൾക്ക് കോവിഡ് ഇല്ലെന്നാണ് സൂചന.
പൂച്ചകളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്താവും പരിശോധന.
അതിന് ശേഷം ആവശ്യമെങ്കിൽ ഭോപ്പാലിലുള്ള നാഷണൽ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്കും പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക