‘ജയന് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടന്നേനെ’…ഈ ഡയലോഗ് നമ്മള് എത്ര കേട്ടിരിക്കുന്നു. മരണം കൂട്ടികൊണ്ടു പോയിട്ട് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും, ആ അനശ്വരനടനെ മലയാളി തന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു. എഴുപതുകളിലെ യുവത്വത്തിന്റെ സിരകളില്‍ പടര്‍ന്നു കയറിയ ജയന്റെ തീപ്പൊരി ഡയലോഗുകള്‍ പിന്നാലെ വന്ന തലമുറകള്‍ ഒട്ടും ആവേശം ചോരാതെ ഏറ്റെടുത്തു. ‘ഇന്ന് ജയനുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ ഈ സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സ്റ്റാര്‍ ആയേനെ’ എന്ന് പലരും തങ്ങളുടെ പിന്മുറക്കാരോട് പറഞ്ഞു.
എന്നാല്‍ ഇപ്പോഴിതാ തന്റെ വരകളിലൂടെ.അനശ്വരന്‍ നടന് ജീവന് നല്‍കിയിരിക്കുകയാണ് ഒരു കലാകാരന്. തന്റെ കാഴ്ചപ്പാടില്‍ ഇന്ന് ജയന് ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ എന്ന ചോദ്യത്തിനാണ് സിനിമയിലെ കണ്‍സപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു ഉത്തരം നല്‍കിയിരിക്കുന്നത്. ഒരു പക്ഷേ ഈ കാഴ്ചപ്പാടു തന്നെയാകാം ബറോസ് എന്ന തന്റെ സംവിധാന സംരംഭത്തിലെ കണ്‍സപ്ട് വര്‍ക്കുകള്‍ക്ക് സേതുവിനെ തന്നെ തിരഞ്ഞെടുക്കാന്‍ സാക്ഷാല്‍ മോഹന്‍ലാല്‍ തയ്യാറായതും.
അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സേതുവിന്റെ വരയില്‍ പിറന്നത് മലയാളത്തിന്റെ പ്രിയ നായികാ നായക സങ്കല്‍പ്പങ്ങളായിരുന്നു. പത്തേമാരി’യിലെ പള്ളിക്കല്‍ നാരായണനും ‘ആമി’യിലെ കമലാദാസും, ‘ഞാന്‍ മേരിക്കുട്ടി’യിലെ മേരിക്കുട്ടിയുമെല്ലാം സംവിധായകന്റെ ഇച്ഛയ്ക്കും ഒരു പടി മുന്നില്‍ നിന്ന കഥാപാത്രങ്ങളാണ്. വിരല്‍ തുമ്ബിലെ മാന്ത്രികതയാല്‍ ഈ കഥാപാത്രങ്ങളെ വരച്ചെടുക്കുകയായിരുന്നു സേതു.
സിനിമയിലേക്കുള്ള വരവ്
‘മാവേലിക്കര രാജാ രവിവര്‍മ്മ കോളേജ് ഒഫ് ഫൈന്‍ ആര്‍ട്സിലായിരുന്നു ബിരുദം പഠനം പൂര്‍ത്തിയാക്കിയത്. സിനിമ എന്ന മോഹം അന്നു തന്നെ മനസിലുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ തന്നെ എന്ത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ആയിടക്കാണ് ഒരു സുഹൃത്തിന്റെ അച്ഛന്റെ പരിചയത്തില്‍ ആര്.സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന് എന്ന സിനിമയുടെ സെറ്റിലെത്തുന്നത്. അഭിനയിക്കാനുള്ള അവസരവും ആ യാത്രയില്‍ ഒത്തുവന്നു. ചെറിയ വേഷമായിരുന്നെങ്കിലും ചിത്രത്തിന്റെ സെറ്റില്‍ വച്ച് കണ്ടുമുട്ടിയ സംവിധായകന് സന്തോഷ് സൗപര്‍ണിക മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദിനെ പരിചയപ്പെടുത്തി തരികയായിരുന്നു. ആ കൂടിക്കാഴ്ചയാണ് ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്.
‘അര്‍ദ്ധനാരി’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ വരച്ച ചില വര്‍ക്കുകള്‍ റഷീദിക്ക കണ്ടിരുന്നു. അതിഷ്ടപ്പെട്ട അദ്ദേഹം ‘ടര്‍ബോളി’ എന്ന ചിത്രത്തിലേക്കായി നടന് വിജയരാഘവന്റെ 90 വയസ് പ്രായം തോന്നിക്കുന്ന ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെടുകയും, അതിന്‍പ്രകാരം വരച്ചു നല്കിയ ചിത്രവും അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ചിത്രമായ പത്തേമാരിയിലേക്ക് വേണ്ടി റഷീദിക്ക വിളിക്കുകയായിരുന്നു. അതായിരുന്നു തുടക്കം.’
തെറ്റുകള്‍ കണ്ടെത്തിയത് സാക്ഷാല്‍ മമ്മൂട്ടി
സത്യത്തില്‍ വളരെ പേടിച്ചാണ് പത്തേമാരിയിലെ മമ്മൂക്കയുടെ ചിത്രം പൂര്‍ത്തിയാക്കിയത്. അതുകൊണ്ടു തന്നെ ആദ്യം വരച്ചതില്‍ ചില തെറ്റുകള്‍ കടന്നു കൂടിയിരുന്നു. മമ്മൂക്ക തന്നെ അത് കണ്ടെത്തുകയും ചെയ്തു. പിന്നീട് ടെന്‍ഷനൊക്ക മാറ്റി വച്ച് ഒന്നു കൂടി വരപ്പോള്‍ ശരിയായി. അതുതന്നെയാണ് സിനിമയില്‍ നമ്മള് കണ്ട മമ്മൂട്ടിയുടെ രൂപം. അതിന് ശേഷം മമ്മൂക്കയുടെ പുത്തന്‍ പണം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.
ആടുജീവിതം ഉയര്‍ത്തിയ വെല്ലുവിളി
എല്ലാ വര്‍ക്കിനും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. സംവിധായകനോ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനോ എന്റെ വര്‍ക്ക് കൊണ്ട് ഒരു ബുദ്ധിമുട്ടുണ്ടാകരുത് എന്ന നിര്‍ബന്ധം എനിക്കുണ്ട്. എന്നിരുന്നാലും കൂടുതല്‍ ടെന്‍ഷടിച്ചത് ബ്ളെസി സാറിന്റെ ‘ആടു ജീവിതം’ ചെയ്തപ്പോഴായിരുന്നു.
ആ ചിത്രം ലാലേട്ടന് ഇഷ്ടപ്പെട്ടു
മോഹന്‍ലാല്‍ ഫാന്‍സിന് വേണ്ടി ഒടിയന്റെ ഒരു ചിത്രം ഞാന്‍ വരച്ചത് ലാലേട്ടന് ഇഷ്ടപ്പെട്ടിരുന്നു. അന്ന് തൊട്ട് ലാലേട്ടനുമായി നല്ല സൗഹൃദമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബോള്‍ഗാട്ടിയിലെ ലുലു കണ്വെന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ യു.എ.ഇ മന്ത്രിക്ക് അദ്ദേഹം സമ്മാനിച്ചത് ഞാന്‍ വരച്ച ചിത്രമായിരുന്നു. ലാലേട്ടന് തന്നെ നേരിട്ട് വിളിച്ചു പറഞ്ഞ് ചെയ്ത വര്‍ക്കായിരുന്നു അത്.
കമലഹാസനൊപ്പം ഇന്ത്യന്‍2വില്‍
അത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. കമല്‍ സാറിന്റെ ഒരു ചിത്രത്തില്‍ ഭാഗഭാക്കാവുക എന്നുപറയുന്നത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണ്. മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദിക്ക വഴിയാണ് ഇന്ത്യന്‍2വിലേക്കുള്ള ക്ഷണം ലഭിച്ചത്.
പുതിയ സിനിമകള്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വണ്‍, ദി പ്രീസ്റ്റ്, ബറോസ്, കേശു ഈ വീടിന്റെ ഐശ്വര്യം, പൃഥ്വിരാജിന്റെ ‘കറാച്ചി’ എന്നിവ മലയാളത്തിലും, ബാഹുബലിയുടെ തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്ര പ്രസാദ് തിരക്കഥ ഒരുക്കുന്ന കന്നഡ ചിത്രവുമാണ് പുതിയ പ്രോജക്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക