റോം: 104 വയസുള്ള ആഡ സനൂസോയ്ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കില്ലായിരുന്നു. പക്ഷേ, ആത്മധൈര്യത്തോടെ കൊവിഡിനോട് പോരാടാനായിരുന്നു ഈ മുത്തശിയുടെ തീരുമാനം.കൊവിഡിനെ തോല്‍പ്പിച്ച ഈ മുത്തശിക്ക് രോഗബാധിതരോടും പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. എല്ലായ്പ്പോഴും കരുത്തോടെയിരിക്കുക, തന്നെപ്പോലെ…
മറ്റു പലരെയും കീഴടക്കിയ കൊവിഡ് 19ന് ഒടുവില്‍ ആ പോരാട്ടത്തില്‍ പതിയെ പിന്‍വാങ്ങേണ്ടി വന്നു. അതിജീവനത്തിന്റെ ഈ പോരാട്ടവീര്യം സംഭവിച്ചത് മറ്റെവിടെയുമല്ല, കൊവിഡ് 19 സംഹാരതാണ്ഡവമാടിയ ഇറ്റലിയില്‍ തന്നെ….
രോഗം ബാധിച്ചതില്‍ പിന്നെ ഇവര്‍ എപ്പോഴും ഉറക്കത്തിലായിരുന്നുവെന്ന് ഡോക്ടറായ കാര്‍ല ഫര്‍ണോ മര്‍കേസ് പറയുന്നു. ഭക്ഷണവും കഴിച്ചിരുന്നില്ല. ഒരു ദിവസം അവര്‍ കണ്ണു തുറന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അവര്‍ നടക്കാന്‍ തുടങ്ങി, രോഗമുക്തി നേടി…ഇത് പറയുമ്പോള്‍ ഡോക്ടറുടെ വാക്കിലും അത്ഭുതം.
രോഗം മാറിയെങ്കിലും ഒരു പരിശോധനഫലം കൂടി വരാനുള്ളതിനാല്‍ മുത്തശിയെ തല്‍ക്കാലത്തേക്ക് ഐസോലേഷനില്‍ നിന്ന് മാറ്റേണ്ടെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. 104-ാം വയസില്‍ മഹാമാരിയെ കീഴ്പ്പെടുത്തിയ സനുസോ ഇപ്പോള്‍ ഇറ്റാലിയന്‍ മാധ്യമങ്ങളിലും താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക