കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ ലോക്ഡൗൺ പിൻവലിച്ചത് ലോകത്ത് ആകമാനം വലിയ ആശ്വാസമാണ് നൽകുന്നത്. വുഹാന്റെ തിരിച്ചുവരവ് ആഗോളജനതയ്ക്ക് പ്രത്യാശയുടെ സൂചന കൂടിയാണ് തരുന്നത്.
മൂന്നുമാസത്തോളം നീണ്ട ലോക്ഡൗണിന് ശേഷമുള്ള വുഹാൻ എങ്ങനെയാണ് ചൈനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈട്രോബയോളജിയിലെ റിസർച്ചർ അനില അജയൻ വിവരിക്കുന്നു.
ലോക്ഡൗൺ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയപ്പോൾ തന്നെ ജനങ്ങളുടെ മുഖത്തുണ്ടായ ആ പുഞ്ചിരി മറക്കാനാകില്ല. എല്ലാവരുടെയും കണ്ണുകളിൽ ആശ്വാസത്തിന്റെ പ്രകാശമുണ്ടായിരുന്നു. ഈ 76 ദിവസം കൊണ്ട് മാസ്ക് ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി. എനിക്ക് ആദ്യ നാളുകളിൽ മാസ്ക് ഉപയോഗികാൻ മടിയായിരുന്നു.
ഇപ്പോൾ പക്ഷെ മാസ്ക് സംസ്കാരം എന്റെയും രീതിയായി. 77 ദിവസത്തിന് ശേഷമാണ് സഹപ്രവർത്തകർക്ക് ഓഫീസിലേക്ക് തിരികെ എത്തുന്നത്. മൈക്രോസ്കോപ്പിൽ കൂടെ മാത്രം കാണാനാകുന്ന ഒരു വൈറസിന് ആഗോളത്തിൽ തന്നെ ആഘാതം സൃഷ്ടിക്കാനായത് ഞെട്ടലുണ്ടാക്കുന്നത് തന്നെയാണ്.
വുഹാൻ ഈ ഭീതിയിൽ നിന്നാണ് രക്ഷപെട്ടിരിക്കുന്നത്. എന്നാൽ അതിന്റെ അർഥം സുരക്ഷയും കരുതലും ഒട്ടും കുറച്ചിട്ടുണ്ടെന്ന് അല്ല.
നിലവിൽ കോവിഡ് കേസുകൾ ഇവിടെയില്ല, എന്നാൽ ചൈനയിലെ ഗവൺമെന്റിന്റെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പ, ഈ മഹാമാരി തിരികെ വരാതെ നോക്കുക എന്നുള്ളത് തന്നെയാണ്. എങ്ങനെ ഇതിന്റെ തിരിച്ചുവരവ് തടയണമെന്നുള്ളതിന് ഗവൺമെന്റിന് വ്യക്തമായ കർമ്മപദ്ധതികളുണ്ട്.
രോഗം വിട്ടൊഴിഞ്ഞവരും രോഗലക്ഷണങ്ങളില്ലാത്ത കൊറോണരോഗികളും വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയവരും കൃത്യമായ നിരീക്ഷണത്തിൽ തന്നെയാണ്. ഇനിയൊരു സമൂഹവ്യാപനത്തിന് അവസരമുണ്ടാക്കാത്ത വിധം പഴുതടച്ച മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.
എല്ലാ സ്ഥാപനങ്ങളും ഫാക്ടറികളും കമ്യൂണിട്ടികളും ഗവൺമെന്റിന്റെ നിർദേശം കൃത്യമായി പാലിക്കണം. ഏതെങ്കിലും സ്ഥാപനത്തിലോ കടകളിലോ ഫാക്ടറികളിലോ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ജനങ്ങൾ താപനില പരിശോധിക്കണം, പരിശോധിച്ചശേഷം ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് റിപ്പോർട്ട് നൽകണം. പ്രത്യേകം നിർമിച്ച ആപ്പ് വഴിയാണ് ക്യൂ ആർ കോഡ് സ്കാൻചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുന്നത്.
സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനും ചൈനയിലെ സർക്കാൻ പ്രാമുഖ്യം നൽകുന്നുണ്ട്. കോവിഡ് 19 വൈറസിൽ നിന്നും മുക്തി നേടിയവരെ നിരീക്ഷിക്കാൻ പ്രത്യേകം ആശുപത്രികൾ തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ഇനിയും പതിയിരിക്കുന്ന മഹാമാരിയെ പൂർണ്ണമായി ഇല്ലാതാക്കാൻ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകം പരിരക്ഷ നൽകുന്നുണ്ട്. യാതൊരു തരത്തിലും വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള ന്യൂക്ലിക് ആസിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട്.
സമൂഹവ്യാപനം തടയാനായി താഴേത്തട്ടിൽ നിന്നുതന്നെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. സന്നധപ്രവർത്തകർക്ക് കൂടുതൽ വിദഗ്ധ പരിശീലനം നൽകി, കമ്മ്യൂണിറ്റി കേഡർ ട്രെയിനിങ്ങ്, കമ്മ്യൂണിറ്റി ഇൻവസ്റ്റിഗേഷൻ ടീം എന്നിങ്ങനെയുള്ള മൂന്ന് വിഭാഗങ്ങൾ ഇനിയൊരു സമൂഹികവ്യാപനമുണ്ടായാൽ ചെറുക്കാൻ തയാറായി നിൽപ്പുണ്ട്. എല്ലാ മേഖലകളും പരസ്പരം സഹികരിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്.
ഇതോടൊപ്പം പരിസ്ഥിതിക്കും പ്രത്യേകം പ്രാധാന്യം നൽകിയിട്ടുണ്ട്. എല്ലാ ദിവസം മാലിന്യങ്ങൾ എടുത്തുമാറ്റും, റോഡിൽ കിടക്കുന്ന മാലിന്യങ്ങൾ അണു വിമുക്തമാക്കിയതിന് ശേഷം മാത്രമേ നീക്കം ചെയ്യുകയുള്ളൂ. ഉപയോഗശൂന്യമായ മാസ്കുകൾ റോഡുകളിൽ വലിച്ചെറിയാൻ സമ്മതിക്കില്ല. അത് കൊണ്ടുപോയി കളയാൻ പ്രത്യേകം പോയിന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. അവിടെ തന്നെ കൊണ്ടുപോയി കളയണം.
നഗരത്തിലെ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളുണ്ട്. സമയബന്ധിതമായിട്ടാണ് ഓരോ സബ്വെയിലൂടെയും വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ ആറുമുതൽ രാത്രി പതിനൊന്ന് വരെയും ഒഴിവ് ദിനങ്ങളിൽ രാവിലെ ആറര മുതൽ രാത്രി പതിനൊന്ന് വരെയുമാണ് സമയം.
ഒരു വാഹനം കടന്നുപോയി ഏഴേ എട്ടോ നിമിഷങ്ങൾക്ക് ശേഷം മാത്രമേ അടുത്ത വാഹനം കടത്തിവിടൂ. തിരക്ക് കുറയ്ക്കാനാണിത്. ഓൺലൈൻ ടാക്സി സർവീസുകൾക്കും നിശ്ചിത സമയമുണ്ട്. ട്രാമുകളും ജങ്കാറുകളും പുനരാരംഭിച്ചിട്ടുണ്ട്. നഗരത്തിൽ നിന്നുള്ള ദീർഘദൂര ബസ് സർവീസുകളും വീണ്ടും തുടങ്ങി.
നഗരത്തിനുള്ളിൽ പ്രവൃത്തിക്കുന്ന ബസുകൾ ഒരു പോയിന്റിൽ നിന്നും മറ്റൊരു പോയിന്റിലേക്ക് സമയനിഷ്ഠയോടെ എത്തിച്ചേരണം. ചരക്ക് ഗതാഗതം പുനരാരംഭിക്കാൻ ഇനിയും താമസമുണ്ടെന്ന് ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്.
ഗതാഗത സംവിധാനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ആവശ്യമില്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് തന്നെയാണ് സർക്കാർ നിർദേശം. എല്ലാ അർഥത്തിലും വുഹാൻ പഴയപടിയാകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.
കേരളത്തിലും കോവിഡിന്റെ രണ്ടാം വരവ് ഇല്ല എന്നുള്ള വാർത്ത തീർത്തും ശുഭസൂചകമാണ്. നമുക്കും ഈ മഹാമാരിയെ കരുതലിലൂടെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം– അവര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക