ആഗോള ആരോഗ്യ പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയുടെ തകർച്ച ഏറെ മുന്നിലാണ്. ഈ അവസരത്തിൽ ശ്രദ്ധ നേടുകയാണ് അമേരിക്കയിലെ ആരോഗ്യപ്രവർത്തകനായ ആന്റണി അൽമൊജേറയുടെ ഡയറിക്കുറിപ്പ്.
ആന്റണി ബിബിസിയോട് പങ്കു വച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പ്. ദിവസവും 16 മണിക്കൂറാണ് ന്യൂയോർക്ക് നഗരത്തിൽ ജനങ്ങളുടെ സേവകനായി ആന്റണി ജോലി ചെയ്യുന്നത്. പാരാമെഡിക് ഉദ്യോഗസ്ഥനും ന്യൂയോർക്കിലെ അടിയന്തര ആരോഗ്യ സേവനസംഘടനയുടെ അഗ്നിരക്ഷാസേന വൈസ് പ്രസിഡന്റുമാണ് ഇദ്ദേഹം.
‘അഞ്ച് മണിക്കൂറാണ് ഉറക്കം. ഓരോ ദിവസവും ഉണരുന്നത് ഫോൺ കോളുകൾ പ്രതീക്ഷിച്ചാണ്. കുളിക്കുമ്പോള്‍ വാർത്തകൾ ശ്രദ്ധിക്കും. കേസുകളുടെ എണ്ണം ഓരോ ദിവസവും കൂടും. 6 മണിയാകുമ്പോഴേക്കും എനിക്ക് ജോലി തുടങ്ങണം. പിന്നെ 16 മണിക്കൂറുകൾ തുടർച്ചയായ ഷിഫ്റ്റ്.
യൂണിഫോം ധരിച്ച് റേഡിയോയും കയ്യിൽ കരുതിയാണ് ജോലിക്കിറങ്ങുക. റേഡിയോ, താക്കോലുകൾ, ട്രക്കുകൾ, ബാഗുകൾ, ഗിയർ എല്ലാം ഞങ്ങൾ തന്നെ ശുചിയാക്കണം. വൈറസ് എവിടെ വേണമെങ്കിലും ജീവിക്കാം. ഒന്നും സുരക്ഷിതമല്ല, സഹപ്രവർത്തകർ പോലും. യുദ്ധമാണെങ്കിൽ നമുക്ക് ശത്രുക്കളാരെന്ന് അറിയാം, ബുള്ളറ്റുകൾ കാണാൻ സാധിക്കും. പക്ഷേ ഈ യുദ്ധത്തിൽ ശത്രു അപ്രത്യക്ഷനാണ്. അടുത്ത് വരുന്ന ആരും ബുള്ളറ്റ് കരുതിയിട്ടുണ്ടാകാം.
ദിവസവും 1,500 ഫോൺകോളുകൾ ഉണ്ടാകും. വിളിക്കുന്നിടത്തേക്ക് പാഞ്ഞെത്തും. പലപ്പോഴും ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടാകും. ന്യൂയോർക്ക് നഗരം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആരോഗ്യ അത്യാഹിതങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇടയ്ക്ക് കൊടുങ്കാറ്റുകളോ മറ്റോ ഉണ്ടായി നാശം വിതയ്ക്കാറുണ്ട്. പക്ഷേ ഇതിന് മുമ്പ് ഇതേ പോലൊരു അനുഭവം 2011 ഭീകരാക്രമണസമയത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. അതിലും ഭീകരമാണ് ഇത് എന്ന് പറയാം.
മാർച്ച് 20. അന്നാണ് കാര്യങ്ങള്‍ കൂടുതൽ സങ്കീർണമായത്. രണ്ടുദിവസത്തിനകം അതൊരു ബോംബ് പോലെ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതിനെ നേരിടാൻ വേണ്ടത്ര സന്നാഹങ്ങൾ ഞങ്ങളുടെ പക്കലില്ലായിരുന്നു. എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന നിലയിലാണ് ഞങ്ങൾ മുന്നേറുന്നത്.
നിലവിൽ 20 ശതമാനം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 ബാധിച്ചിരിക്കുകയാണ്. അതിൽ പലരും ഗുരുതരാവസ്ഥയിലാണ്. എഴുന്നൂറോളം പേർ ഇപ്പോൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. പല ഭാഗത്തു നിന്നും പലതരത്തിലുള്ള രോഗികൾ. ഇതിനിടയിൽ ഹൃദയാഘാതങ്ങൾ വന്നും മരണങ്ങൾ. എല്ലാം കൺമുന്നിൽ കാണുന്നു.
ഞാൻ അവിവാഹിതനാണ്. കുട്ടികളുമില്ല. ഇപ്പോഴാണ് അക്കാര്യത്തിൽ ഞാൻ ഏറെ സന്തോഷിക്കുന്നത്. എനിക്ക് ഈ രോഗം വീട്ടിലേക്ക് കൊണ്ടുവരേണ്ടതില്ലല്ലോ. പക്ഷേ മറ്റ് പലരെയും അലട്ടുന്ന പ്രധാന പ്രശനം ഇതാണ്. ഞാൻ ചെയ്യുന്ന ജോലി കാരണം അസുഖം വരാനും മരിക്കാനും സാധ്യതയുള്ളത് ഞാൻ മാത്രമാണ്. പക്ഷേ കുടുംബങ്ങൾ ഉള്ളവരുടെ സ്ഥിതി മറിച്ചാണ്.
ഇത് ന്യൂയോർക്ക് നഗരത്തിലെ മാത്രം സ്ഥിതിയല്ലെന്ന് എനിക്കറിയാം. ലോകം മുഴുവൻ ഇതൊക്കെ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക