കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 33 പേരാണ് ഇതുവരെ കോവിഡ് മരിച്ചത്. കോവിഡ് ബാധിച്ച് മുംബൈയിൽ മാത്രം 10 മരണവും 218 കേസും പുതിയതായി സ്ഥിരീകരിച്ചു. മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 993ഉം മരണം 64ഉം ആയി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1300 കടന്നു.
5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 22 ആയി. ധാരാവിയിലെ എല്ലാവർക്കും കോവിഡ് പരിശോധന നടത്താനാണ് ശ്രമം. ഇതിനായി ആരോഗ്യ പ്രവർത്തകരുടെ സംഘം രൂപീകരിച്ചു. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ മഹാരാഷ്ട്രയിലെ 4 ആശുപത്രികൾ അടച്ചു. നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. അറുപതോളം പേർ മലയാളികളാണ്.
ബീച്ച് കാൻഡി ആശുപത്രിയിൽ 2 മലയാളി നഴ്സുമാർക്കും ഭാട്ട്യയിൽ 3 മലയാളി നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചു. ഭാട്ട്യയിൽ 70 നഴ്സുമാർ നിരീക്ഷണത്തിലാണ്. മുംബൈ മാഹിം എസ് എൽ രഹേജ ആശുപത്രിയിൽ അഞ്ച് ഡോക്ടർമാർ ചികിത്സയിലുണ്ട്. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ 15 ഇടങ്ങളെ അതിതീവ്ര നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.
അതെസമയം തമിഴ്നാട്ടില്‍ 77 പേര്‍ക്കും ആന്ധ്രയില്‍ 18 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. വൃദ്ധയാണ് മരിച്ചതെന്ന് ചീഫ് സെക്രട്ടറി കെ. ഷണ്മുഖം അറിയിച്ചു. 9 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ദക്ഷിണേന്ത്യയിൽ കൂടുതൽ രോഗികൾ ഉള്ളത് തമിഴ്നാട്ടിലാണ്. 911 ആണ് രോഗബാധിതരുടെ എണ്ണം. ഇന്നലെ മാത്രം 77 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതില്‍ അഞ്ച് പേര് വിദേശത്ത് നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ള 72 പേര്‍ക്കും ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആകെ രോഗികളില്‍ 23 പേര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. 44 പേർ ആശുപത്രി വിട്ടു.
തമിഴ്നാട്ടിലെ 36 ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഡോക്ടര്‍മാരുടെ സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം ശുപാര്‍ശ കേന്ദ്രത്തിന് കൈമാറും.
ആന്ധ്ര പ്രദേശില്‍ ഗുണ്ടൂർ ജില്ലയിലെ 45 വയസുകാരനും അനന്ദ്പൂർ ജില്ലയിലെ 75കാരനുമാണ് മരിച്ചത്. ഏപ്രിൽ ഏഴിന് മരിച്ച ഇവർക്ക് ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മരണ സംഖ്യ ഇതോടെ ആറായി. 381 ആണ് രോഗബാധിതരുടെ എണ്ണം.
കർണാടകയിൽ ഇന്നലെ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 207 ആയി. ആറ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 34 പേർ രോഗം മാറി ആശുപത്രി വിട്ടു. 167 പേരാണ് നിലവിൽ ചികിത്സ തുടരുന്നത്. ഇതിൽ ഒരു ഗർഭിണിയും ഉൾപ്പെടും. കോവിഡ് വ്യാപനം തടയാൻ ബംഗളൂരു കോർപറേഷന് കീഴിലെ രണ്ട് വാർഡുകൾ സീൽ ചെയ്തു. ബാപ്പുജി നഗർ, പദരായണപുര എന്നീ വാർഡുകളാണ് 14 ദിവസത്തേക്ക് സീൽ ചെയ്തത്.
തെലങ്കാനയില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 487 ആയി ഉയര്‍ന്നു. 45 പേര്‍ക്ക് രോഗം ഭേദമായി. 430 പേരാണ് ചികിത്സയില്‍ ഉള്ളത്. 12 ആണ് സംസ്ഥാനത്തെ മരണ സംഖ്യ. പുതുച്ചേരിയിൽ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഏഴായി. ഒരാള്‍ ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക