പൊലീസ് സ്റ്റേഷനിലെത്തിയാൽ മകൾക്ക് മുന്നിൽ അച്ഛൻ സല്യൂട്ടടിച്ച് നിൽക്കും. വീട്ടിലെത്തിയാൽ അച്ഛനൊന്ന് കണ്ണുരുട്ടിയാൽ മകൾ വിരളും. ഇത് സിനിമാ കഥയല്ല, കൊവിഡ് കാലത്തെ പകരം വയ്ക്കാനില്ലാത്ത ജീവിത കഥ. മദ്ധ്യപ്രദേശിലെ സിധി ജില്ലയിൽ നടക്കുന്ന ഈ ജീവിത കഥയിൽ അച്ഛൻ സബ് ഇൻസ്പെക്ടർ. മകൾ ഡി.എസ്.പിയും. ലൊക്കേഷൻ, മജോലി ടൗൺ പൊലീസ് സ്റ്റേഷൻ.
ഡി.എസ്.പിയായ ഷബീറ അൻസാരി ട്രെയിനിംഗിലാണെങ്കിലും ലോക്ക് ഡൗൺ കാലമായതിനാൽ സ്റ്റേഷന്റെ ചുമതലയുമുണ്ട്. പിതാവ് അഷ്റഫ് അലി അൻസാരി അവിടെ സബ് ഇൻസ്പെക്ടർ.
അഷ്റഫ് അലി ഇൻഡോർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുൻപ് ഒരാഴ്ച അവധിയെടുത്ത് ഇൻഡോറിൽ നിന്ന് 715 കിലോമീറ്റർ അകലെയുള്ള മജോലിയിൽ മകളെ കാണാനെത്തിയതാണ്.
ലോക്ക് ഡൗൺ ആയതോടെ തിരിച്ചുപോകാനായില്ല. മജോലി സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യാൻ അഷ്റഫ് അലിയോട് മേലധികാരികൾ നിർദ്ദേശിച്ചു
അങ്ങനെ മജോലി സ്റ്റേഷനിൽ മകളുടെ അധീനതയിൽ ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു. സ്വപ്നത്തിൽപ്പോലും നടക്കാത്തകാര്യം ലോക്ക് ഡൗൺ വഴി നടന്നതിൽ ഏറെ സന്തുഷ്ടനാണ് അഷ്റഫ് അലി. മകളുടെ ഒപ്പമാണ് താമസം. രാവിലെ രണ്ടാളും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നത്. സ്റ്റേഷനിലെത്തിയാൽ മകളുടെ ക്യാബിനിൽപ്പോയി സല്യൂട്ട് അടിച്ചാണ് പിതാവിന്റെ ഔദ്യോഗിക ജോലി തുടങ്ങുക.
”ആദ്യ ദിവസം ഓഫിസിൽ വന്ന് എന്നെ സല്യൂട്ട് ചെയ്തപ്പോൾ അച്ഛന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അഭിമാനം കൊണ്ട് ആ മുഖം തിളങ്ങുന്നത് കണ്ടുവെന്ന്” മകൾ പറയുന്നു.
വീട്ടിലെത്തിയാൽ ഇപ്പോഴും അച്ഛൻ പഴയ കർക്കശക്കാരനാണ്. അച്ചടക്കവും കൃത്യനിഷ്ഠയും അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. വൈകിട്ടത്തെ ഡിന്നർ പൂർണ്ണമായും എന്റെ വകയാണ്. അടുക്കളയിൽ അച്ഛനെക്കൊണ്ട് പണിചെയ്യിപ്പിക്കില്ല.
ലോക്ക് ഡൗൺ കാലം കഴിഞ്ഞാൽ അച്ഛൻ മടങ്ങിപ്പോകുമല്ലോ എന്ന ദു:ഖമാണിപ്പോൾ. ഒപ്പം രാവിലത്തെ ആ കൃത്യതയുള്ള സല്യൂട്ടും. ഇതിൽപ്പരം ജീവിതത്തിൽ എന്ത് വേണം. കൊവിഡ് തനിക്ക് സമ്മാനിച്ചത് ഓർമ്മയിൽ നിന്ന് ഒരിക്കലും പടിയിറങ്ങാത്ത ഈ അനുഭവമാണെന്ന് ആ മകൾ പറയുമ്പോൾ ഒരച്ഛന് ഇതിൽകൂടുതൽ എന്തുവേണം അഭിമാനിക്കാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക