ഡൽഹി; ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷി പരമ്പരകൾ പുനഃരാരംഭിക്കാനുള്ള സാധ്യത തള്ളി മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ കമന്റേറ്ററുമായ സുനിൽ ഗാവസ്കറും രംഗത്ത്. കൊറോണ വൈറസ് വ്യാപനം മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും മൂന്നു മത്സരങ്ങളുള്ള പരമ്പര കളിക്കണമെന്ന മുൻ പാക്കിസ്ഥാൻ താരം ഷോയ്ബ് അക്തറിന്റെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഗാവസ്കറിന്റെ പ്രതികരണം. ലഹോർ നഗരത്തിൽ മഞ്ഞുവീഴ്ച ഉണ്ടായാലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷി പരമ്പരയ്ക്കുള്ള സാധ്യത വിരളമാണെന്ന് ഗാവസ്കർ തുറന്നടിച്ചു.
മുൻ പാക്കിസ്ഥാൻ താരം കൂടിയായ റമീസ് രാജയുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ നടത്തിയ പ്രതികരണത്തിലാണ് ഗാവസ്കർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ–പാക്ക് പരമ്പരകൾക്കുള്ള സാധ്യതയെക്കുറിച്ച് റമീസ് രാജ ഗാവസ്കറിന്റെ അഭിപ്രായം ചോദിച്ചപ്പോൾ ഗാവസ്കറിന്റെ പ്രതികരണം ഇങ്ങനെ:
‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷി പരമ്പര പുനഃരാരംഭിക്കുന്നതിലും സാധ്യത കൂടുതൽ ലഹോർ നഗരത്തിൽ മഞ്ഞുപെയ്യാനാണ്. തീർച്ചയായും ഐസിസി ടൂർണമെന്റുകളിൽ ഇരു ടീമുകളും തുടർന്നും കണ്ടുമുട്ടും. ഇരു ടീമുകളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരയ്ക്ക് സാധ്യത തീർത്തും വിരളം’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മില് പരമ്പര കളിക്കണമെന്ന ഷോയ്ബ് അക്തറിന്റെ നിർദ്ദേശം ഇരുരാജ്യത്തും സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്.
മുൻ പാക്കിസ്ഥാൻ താരങ്ങളായ റമീസ് രാജയും ഷാഹിദ് അഫ്രീദിയും അക്തറിന്റെ നിർദ്ദേശത്തെ പിന്തുണച്ചപ്പോൾ, മുൻ ഇന്ത്യൻ താരം കപിൽ ദേവും ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയും ഈ നിർദ്ദേശത്തെ തള്ളിക്കളഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടാകാതിരുന്നതോടെ, പാക്കിസ്ഥാൻ ക്രിക്കറ്റിന് നിലനിൽക്കാൻ ഇന്ത്യയുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവന ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക