ബെംഗളൂരു∙ കോവിഡ്–19 ലോക്ഡൗൺ കാരണം സാമ്പത്തികമായി പ്രയാസപ്പെടുന്ന പാവപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലിക്കോപ്റ്ററിൽനിന്ന് പണം വർഷിക്കുമെന്ന് വ്യാജ വാർത്ത. കന്നഡ ചാനലായ പബ്ലിക് ടിവിയാണ് വാർത്ത നൽകിയത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ വാർത്ത നൽകിയ സംഭവത്തിൽ ചാനലിന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ്. 10 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
ഏപ്രിൽ 15ന് പബ്ലിക് ടിവി സംപ്രേഷണം ചെയ്ത പരിപാടിയിലാണ് വ്യാജ വാർത്ത ഉൾപ്പെട്ടത്. രാത്രി എട്ടരയ്ക്ക് സംപ്രേഷണം ചെയ്ത ‘ഹെലിക്കോപ്റ്റർനല്ലി സുരിതര മോദി’ എന്ന പരിപാടിയെക്കുറിച്ചാണ് നോട്ടിസ് എന്ന് പിഐബി അഡീഷനൽ ഡയറക്ടർ ജനറൽ നാഗേന്ദ്ര സ്വാമി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു. പരിപാടി ബ്രോഡ്കാസ്റ്റിങ് കോഡും നിയമങ്ങളും ലംഘിച്ചു. തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചത്. രാജ്യം മുഴുവൻ കോവിഡ് രോഗത്തിനെതിരെ പോരാടുമ്പോൾ വ്യാജ വാർത്തകൾ എന്തിനു പ്രചരിപ്പിച്ചെന്നും സ്വാമി നോട്ടിസിൽ ചോദിച്ചു.
വിഷയം സമൂഹമാധ്യമങ്ങളിലൂടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി പ്രകാശ് ജാവഡേക്കറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അതേസമയം, പരിപാടിയുടെ ഏതെങ്കിലും ഭാഗം കണ്ടിട്ട് പരാതിപ്പെടരുതെന്നും മുഴുവനും കണ്ടിട്ടേ അഭിപ്രായം പറയാവൂയെന്നും ചാനൽ ഉടമകൾ പറഞ്ഞു. നോട്ടിസിന് മറുപടി നൽകുമെന്നും അവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക